പിവി അൻവർ ഫെയ്സ്ബുക്ക്
Kerala

'യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, പോസ്റ്ററുകൾ പോലുമൊട്ടിച്ചില്ല'; ബേപ്പൂരിലെ പരാജയത്തിൽ പിവി അൻവർ

വരും ദിവസങ്ങളിൽ ബൂത്ത് തിരിച്ചുള്ള കണക്കുകൾ പുറത്തുവിടുമെന്ന് അൻവർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ രംഗത്ത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ തനിക്ക് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായെന്നും, ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും പോസ്റ്ററുകൾ പോലുമൊട്ടിക്കാതെ തന്നെ ഒറ്റിക്കൊടുത്തെന്നും അൻവർ തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കോൺഗ്രസ്-യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനങ്ങളുന്നയിച്ചത്.

തോൽവിയെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഉറപ്പിച്ചതായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് തന്നെയുണ്ടായ ചില വെളിപ്പെടുത്തലുകളും വിമർശനങ്ങളുമാണ് കാര്യങ്ങൾ പരസ്യമായി പറയാൻ തന്നെ നിർബന്ധിതനാക്കിയതെന്നും അദ്ദേഹം കുറിച്ചു. "റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് ഞാൻ സംഘടിപ്പിക്കാമെന്നും, നമുക്ക് ജയിക്കാനുള്ള വോട്ട് നിങ്ങളായി സംഘടിപ്പിക്കണമെന്നും ഞാൻ യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞിരുന്നു," അൻവർ പോസ്റ്റിൽ വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം നടത്തിയ വിദഗ്ധ അവലോകനത്തിൽ യുഡിഎഫ് കേന്ദ്രങ്ങളിലെ അപകടകരമായ വോട്ട് ചോർച്ച തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

"ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ, ചെറുവണ്ണൂർ, നല്ലളം മേഖലകളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർച്ചയുണ്ടായി. ബേപ്പൂരിലും കടലുണ്ടിയിലും വോട്ട് ചോർന്നുവെങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നും എനിക്ക് ലഭിച്ച വലിയ വോട്ടിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് അത് പുറത്തേക്ക് പ്രത്യക്ഷത്തിൽ കാണാതിരുന്നത്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്നെല്ലാം വോട്ടുകൾ കണക്കുകൂട്ടിലിന് അനുസരിച്ച് ലഭിച്ചപ്പോൾ യുഡിഎഫ് കേന്ദ്രങ്ങളിൽ വോട്ട് കുത്തനെ കുറയുകയാണ് ചെയ്തത്," അൻവർ ആരോപിച്ചു.

ബേപ്പൂരിലെ എൽഡിഎഫ് ലീഡ് 5,000-ത്തിലേക്ക് ചുരുക്കാൻ സാധിച്ചാൽ ബാക്കി പ്രദേശത്തെ കാര്യങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്ന് യുഡിഎഫ് നിയോജക മണ്ഡലം നേതൃത്വം തനിക്ക് ഉറപ്പുനൽകിയിരുന്നുവെന്ന് അൻവർ പറയുന്നു. "ഞാൻ എന്റെ വാക്ക് പാലിച്ചു. ബേപ്പൂരിലെ ലീഡ് 5000-ത്തിലേക്ക് ചുരുക്കാൻ സാധിച്ചു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന ഫറോക്കിലും രാമനാട്ടുകരയിലും അവർ വാഗ്ദാനം ചെയ്ത ലീഡ് ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ല. അത് സാധിച്ചിരുന്നെങ്കിൽ ചരിത്രം തന്നെ മറ്റൊന്നായേനെ," അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും യുവജന സംഘടനകൾക്കും അവർ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും താൻ പരമാവധി ചെയ്തുകൊടുത്തു. എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷം നടത്തിയ യാത്രയിൽ വിതരണം ചെയ്യാത്ത നോട്ടീസുകളും ഒട്ടിക്കപ്പെടാത്ത പോസ്റ്ററുകളും പലയിടത്തും കെട്ടിക്കിടക്കുന്നത് കണ്ടത് ഏറെ വേദനിപ്പിച്ചുവെന്ന് അൻവർ വ്യക്തമാക്കി.

മത്സരരംഗത്ത് യു.ഡി.എഫിന്റെ ഭാഗത്തുനിന്നും പോരാട്ടം നയിക്കേണ്ട മുഴുവൻ ഉത്തരവാദിത്വവും തനിക്ക് ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു. നാല് അപരന്മാർക്കായി 1469 വോട്ടുകൾ നഷ്ടപ്പെട്ടുവെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വന്ന് പ്രചാരണം നടത്തിയതിനാൽ ബി.ജെ.പിക്ക് വർദ്ധിച്ച വോട്ടുകളെല്ലാം കൂട്ടത്തോടെ എതിർ സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന നിയമസഭാ സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ ഇടതു സ്ഥാനാർത്ഥി ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചപ്പോഴും ഒരു പരാതിയുമില്ലാതെ ഒറ്റയാൾ പടയായി താൻ പൊരുതി. എന്നിട്ടും 29,000 വോട്ടിന്റെ വലിയ ഭൂരിപക്ഷം നാലിലൊന്നായി കുറക്കാൻ തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ 215 ബൂത്തുകളിലെയും വിശദമായ കണക്കുകളും, വോട്ട് ചോർന്ന കേന്ദ്രങ്ങളുടെയും സാഹചര്യങ്ങളുടെയും വ്യക്തമായ വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചാണ് അൻവർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

P.V. Anvar has launched a scathing attack on the UDF leadership following his defeat in the Beypore assembly constituency, alleging massive vote leakage from traditional UDF strongholds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും

100 കോടി റിയാല്‍ മുതല്‍മുടക്ക്; 'ന്യൂ മുറബ്ബ'യില്‍ അത്യാധുനിക സൗകര്യങ്ങളോടെ കൂറ്റൻ ആശുപത്രി

'സ്ത്രീകളേ, ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ.., ആഘോഷങ്ങള്‍ അടിച്ചു പൊളിക്കൂ'; സൈബറിടത്തില്‍ ചൂടാറാതെ പാചക ചര്‍ച്ച

മറ്റുള്ളവർക്ക് 'വർക്ക്' ആയത് നിങ്ങൾക്ക് 'വിന'യാകാം, വ്യക്തി​ഗതമായ ആരോ​ഗ്യപദ്ധതി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'പ്രേമലു 2' വേണ്ടെന്ന് വച്ചത് ഞാന്‍ തന്നെ; ഇല്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്ക് പോയേനെ; തുറന്നു പറഞ്ഞ് ഗിരീഷ് എഡി