തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി എട്ട് ദിവസത്തിന് ശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നിന്നും തോളിൽ കയറ്റിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുലിനെ സ്വീകരിച്ചത്. രാഹുവിനെതിരെ ചുമത്തിയ നാല് കേസുകളിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം.
കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത, സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണം എന്നതാണ് മുഖ്യ ജാമ്യ വ്യവസ്ഥ. അന്‍പതിനായിരം രൂപയുടെ ആള്‍ജാമ്യത്തിലാണ് രാഹുലിനു പുറത്തിറങ്ങാനാവുക. ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും നേതൃത്വം കൊടുക്കുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് രാഹുലിന്റ അഭിഭാഷകന്‍ പറഞ്ഞു. ആറാം തീയതി വരെ ആശുപത്രിയിലായിരുന്നുവെന്നും ഏഴാം തീയതി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും എന്നിട്ടും നോട്ടീസ് പോലും നല്‍കാതെ രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. മെഡിക്കല്‍ രേഖകള്‍ വ്യാജമല്ല. കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം.
നിലവില്‍ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates