പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനകേസിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു. ഇതിലൊരാള്‍ ഇന്നലെ മയങ്ങി വീണെന്നാണ് കേട്ടത്. ഇനിയും പലര്‍ക്കും ബോധക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാജു എബ്രഹാം പറഞ്ഞു. എല്‍ഡിഎഫ് ജില്ലാ പ്രകടനപത്രിക പ്രകാശന ചടങ്ങിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബില്‍ എത്തിയപ്പോഴായിരുന്നു ജില്ല സെക്രട്ടറിയുടെ പ്രതികരണം.
സിപിഎം എംഎല്‍എ മുകേഷുമായി ബന്ധപ്പെട്ട ലൈംഗികാരോപണം ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും രാജു എബ്രഹാം പറഞ്ഞു. മുകേഷിനെതിരെ കേസുണ്ടായപ്പോള്‍ അദ്ദേഹം ജാമ്യമെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ ഒളിവില്‍ പോയി. ആര് ആരോപണ വിധേയനായാലും, കേസില്‍പെട്ടാലും മുഖം നോക്കാതെ നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും രാജു എബ്രഹാം പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ലസിതാ നായര്‍ പീഡനങ്ങളുടെ തീവ്രത പാരമർശിച്ച് സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞെന്നും രാജു എബ്രഹാം പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ പീഡന പരാതികളുടെ അതിപ്രസരമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി പൊലീസിന് കൈമാറിയത് ഇനി ഒരു പരാതി കൂടി വെക്കാന്‍ സ്ഥലമില്ലാത്തതിനാലാണ്. കെപിസിസി ഓഫീസിലെ മുറികള്‍ പീഡന പരാതികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ചിറ്റയം ഗോപകുമാര്‍ പരിഹസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates