തിരുവനന്തപുരം: അഴിമതിക്കെതിരെ യുവജനങ്ങളെ സജ്ജരാക്കുന്ന വിജിലൻസ് വകുപ്പിന്റെ 'പ്രൊജക്ട് സീറോ - വിജിലൻസ് വിസിൽ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നാക്കുപിഴച്ചു. പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ നടൻ നിവിൻ പോളിയുടെ പേര് 'നവീൻ പോളി' എന്ന് തെറ്റിപ്പറഞ്ഞാണ് മന്ത്രി വേദിയെയും സദസ്സിനെയും ഒരുപോലെ ചിരിപ്പിച്ചത്.പേരുപറഞ്ഞതിലെ അമളി പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ മന്ത്രി, ഉടനടി തെറ്റ് തിരുത്തുകയും ചെയ്തു.
"നിങ്ങളെല്ലാം കാത്തിരിക്കുന്ന പ്രിയപ്പെട്ട ആക്ഷൻ ഹീറോ നവീൻ പോളി... അയ്യോ എനിക്ക് തെറ്റിപ്പോയി... നിങ്ങൾക്ക് തന്നെ പേരു പറയാം... ആരാണ് ആക്ഷൻ ഹീറോ...?" - ചെന്നിത്തല ചോദിച്ചു. സദസിലിരുന്നവർ ഒരേസ്വരം ഉയർത്തി "നിവിൻ പോളി" എന്ന് വിളിച്ചു പറഞ്ഞതോടെ, "അതെ നിവിൻ പോളിയാണ് നമ്മുടെ ആക്ഷൻ ഹീറോ" എന്ന് ചിരിയോടെ മന്ത്രി ആവർത്തിക്കുകയായിരുന്നു.
വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ മാതൃകാപരമായ പങ്കാളിത്തത്തോടെ ആദ്യ 'വിജിലൻസ് കമാൻഡോ' ആയി മാറിയ നിവിൻ പോളി, അഴിമതിക്കെതിരെ പോരാടാൻ സന്നദ്ധരായ യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനങ്ങളുടെ സജീവമായ ഇടപെടലിലൂടെ അഴിമതിരഹിതമായ ഒരു പുതിയ കേരളം വാർത്തെടുക്കുകയാണ് പ്രൊജക്ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിച്ചു.
അഴിമതി തടയുന്നതിനായി വിപുലമായ പദ്ധതികളാണ് വിജിലൻസ് ആവിഷ്കരിച്ചിട്ടുള്ളത്.അഴിമതിക്കെതിരെ പൊരുതാൻ താല്പര്യമുള്ള യുവാക്കളെ ഏകോപിപ്പിച്ച് 'വിജിലൻസ് കമാൻഡോകൾ' ആയി അണിനിരത്തും. സർക്കാർ വകുപ്പുകളിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി പ്രത്യേക പരിശീലന ശില്പശാലകൾ സംഘടിപ്പിക്കും. പൊതുജനങ്ങൾക്ക് സർക്കാരിലെ അഴിമതി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ 1064 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. പരാതി നൽകുന്ന വ്യക്തികളുടെ ഔദ്യോഗിക വിവരങ്ങളും മേൽവിലാസവും പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും വിജിലൻസ് കമാൻഡോ ആയി രജിസ്റ്റർ ചെയ്യാനും www.vigilance.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates