കൊച്ചി: തൊഴിലാളി പ്രസ്ഥാനത്തിനെ സഹായിക്കാനായി എന്നും കൂടെ നിൽക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി. എല്ലാവരും അങ്ങനെയാകണമെന്നില്ല. തൊഴിലാളി പ്രസ്ഥാനങ്ങൾക്കൊപ്പം ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ഏറ്റവും വലിയ ഗുണം.
സൊസൈറ്റിക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അദ്ദേഹം എന്നും തങ്ങൾക്കൊപ്പം നിൽക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്. അത് വലിയൊരു മനസാണെന്നും രമേശൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഊരാളുങ്കലിലെ എല്ലാവരും കമ്മ്യൂണിസ്റ്റുകാരല്ല. വ്യക്തിപരമായി ഞാൻ ഒരു കമ്മ്യൂണിസ്റ്റാണ്, പക്ഷേ ഞങ്ങളുടെ സംഘടന രാഷ്ട്രീയ പക്ഷപാതം ഒഴിവാക്കി നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഈ നിഷ്പക്ഷത ഞങ്ങൾക്ക് വ്യാപകമായ സ്വീകാര്യത നേടിത്തന്നു. ഞങ്ങളുടെ പ്രദേശത്ത്, ഒഞ്ചിയം പഞ്ചായത്ത് ഭരിക്കുന്നത് ആർഎംപിയാണ്, അഴിയൂർ നയിക്കുന്നത് മുസ്ലിം ലീഗ് ആണ്.
ഞങ്ങൾ നല്ല റിസൽറ്റ് നൽകുന്നതു കൊണ്ടാണ് എല്ലാ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ളവരും യുഎൽസിസിഎസി (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി) നെ പദ്ധതികൾ ഏൽപ്പിക്കാൻ താല്പര്യപ്പെടുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഞങ്ങളുടെ പ്രവർത്തനത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഞങ്ങളെ 1000 കോടി രൂപയുടെ ഒരു പദ്ധതി ഏൽപ്പിച്ചത്. 30 മാസമായിരുന്നു ഷെഡ്യൂൾ.
അതിന് മുൻപ് 16 മാസത്തിനുള്ളിൽ ഞങ്ങൾ ഒരു പദ്ധതി വിജയകരമായി പൂർത്തിയാക്കി. ഇത് ഉമ്മൻ ചാണ്ടിയെ വളരെയധികം ആകർഷിച്ചു. പിന്നീട് തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കാൻ അദ്ദേഹം ഞങ്ങളെ കൂടുതൽ പദ്ധതികൾ ഏൽപ്പിച്ചു. ഉമ്മൻ ചാണ്ടി ഞങ്ങളെ വിശ്വസിച്ചതു കൊണ്ടാണ് ടെൻഡർ ഇല്ലാതെ നേരിട്ട് ഞങ്ങൾക്ക് പദ്ധതികൾ അനുവദിച്ചത്.
ചൂരൽമല മണ്ണിടിച്ചിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് പദ്ധതിയും അടുത്തിടെ ടെൻഡർ ഇല്ലാതെ ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഗുണനിലവാരമുള്ള റിസൽറ്റ് സർക്കാർ ആഗ്രഹിക്കുന്നതു കൊണ്ടാണ് ഞങ്ങൾക്ക് ഇതൊക്കെ ലഭിക്കുന്നത്. സഹകരണ മേഖലയ്ക്കുള്ള ഞങ്ങളുടെ സംഭാവനകളെ എടുത്തുകാണിക്കുന്ന പ്രകടന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു അമിത് ഷാ പ്രശംസിച്ച് രംഗത്തെത്തിയത്.
സമയപരിധിക്ക് മുൻപ് തന്നെ ഞങ്ങൾ ഗുണനിലവാരമുള്ള ഫലങ്ങൾ നൽകിയതു കൊണ്ടാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും യുഎൽസിസിഎസിനെ പ്രശംസിച്ചത്. തലപ്പാടി- ചെങ്കള സ്ട്രെച്ചിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ പൂർത്തിയാകാറായി. കൃത്യസമയത്ത് ചെയ്യാൻ കഴിയുന്നത് ചെലവുകളും യാത്രക്കാരുടെ ബുദ്ധിമുട്ടും കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates