തിരുവനന്തപുരം: വാഹനങ്ങളുടെ ആർസി ബുക്കും സ്മാർട്ട് കാർഡാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. അടുത്ത മാസം മുതൽ ആർസി ബുക്കുകൾ സ്മാർട്ട് കാർഡുകളാക്കും. ഡ്രൈവിങ് ലൈസൻസുകൾ രാജ്യാന്തര നിലവാരത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു വർഷം വരെ ലൈസൻസുകൾ സ്മാർട്ട് കാർഡാക്കാൻ 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1200 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ പാടില്ല എന്നുള്ളത് കേന്ദ്രനിയമമാണ്. അതിൽ മാറ്റം വരുത്തേണ്ടത് കേന്ദ്രമാണ്. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടി സഞ്ചരിച്ചാലും നിയമലംഘനമാകും. ഇതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രനിയമം അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു.
പൊതുസമൂഹത്തിന് ഉപകാരമാകുന്നതാണ് നിരത്തുകളിലെ എഐ കാമറ സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എഐ കാമറ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവഴി വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന വലിയൊരളവിൽ ഒഴിവാകും. നല്ല റോഡു സംസ്കാരം വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ ഉപയോഗിച്ച് പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് ഒരുമാസം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. മെയ് 19 വരെ പിഴയീടാക്കില്ല. ഒരു മാസം ബോധവൽക്കരണം നൽകാനാണ് തീരുമാനമെന്നും പരിപാടിയിൽ അധ്യക്ഷപ്രസംഗം നടത്തിയ മന്ത്രി ആന്റണി രാജു പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates