വിഡി സതീശന്‍_ തന്ത്രി രാജീവ് കണ്ഠരര് 
Kerala

41 ദിവസം ശബരിമല തന്ത്രിയെ എന്തിന് ജയിലില്‍ അടച്ചു?, ചെയ്ത കുറ്റമെന്ത്?; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷം

സിപിഎം നേതാക്കള്‍ക്ക് എതിരായി ആരോപണങ്ങള്‍ മൂര്‍ച്ചവച്ചപ്പോള്‍ അതില്‍ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല തന്ത്രിയുടെ അറസ്റ്റില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണ്?. തന്ത്രിയ്‌ക്കെതിരെ തെളിവിന്റെ അംശം പോലുമില്ലെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. സിപിഎം നേതാക്കള്‍ക്ക് എതിരായി ആരോപണങ്ങള്‍ മൂര്‍ച്ചവച്ചപ്പോള്‍ അതില്‍ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

ശബരിമല തന്ത്രിക്ക് ജാമ്യം നല്‍കിക്കൊണ്ട് കോടതി നല്‍കിയ ഉത്തരവ് വളരെ പ്രധാനമാണ്. ജനുവരി 11ന് തന്നെ പ്രതിപക്ഷം അക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു; തന്ത്രിയെപ്പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്ത് കാരണത്തിലാണ് അറസ്റ്റ് ചെയ്യുന്നതെന്നും, കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്താണെന്നും വ്യക്തമായി പൊതുസമൂഹത്തോട് പറയേണ്ട ചുമതല പ്രത്യക അന്വേഷണ സംഘത്തിനുണ്ട്. എന്തിനാണ് കേസില്‍ ഒരുപങ്കാളിത്തവും ഇല്ലാതെ ശബരിമല തന്ത്രിയെ 41 ദിവസം ജയിലില്‍ ഇട്ടതെന്ന് അന്വേഷണസംഘം പറയണം. സിപിഎം നേതാക്കള്‍ക്ക് എതിരായി ആരോപണങ്ങള്‍ മൂര്‍ച്ചവച്ചപ്പോള്‍ അതില്‍ നിന്ന് വഴി തിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്വാധീനത്തില്‍ ഈ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ഉണ്ട്.

കോടതി ഉത്തരവില്‍ തന്ത്രിക്കെതിരെ തെളിവിന്റെ അംശം പോലുമില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണമെന്തെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ സതീശന്‍ ശബരിമല സ്വര്‍ണക്കേസ് മുഴുവന്‍ പ്രതികളും പൂറത്തിറങ്ങി ഒന്നുമല്ലാതെ അവസാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്ന് ജാമ്യഹര്‍ജിയുടെ വാദത്തിനിടെ രാജീവര് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചു. അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നു എന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. താന്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ തന്നോട് രോഷമുണ്ടായിരുന്നു. ഭരണകക്ഷിയിലെ പലര്‍ക്കും തന്നോട് പകയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്കും പങ്കുണ്ടെന്ന വാദം മെനഞ്ഞതെന്നും കണ്ഠരര് രാജീവര് ആരോപിക്കുന്നു.

ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. അതിനെയും താന്‍ എതിര്‍ത്തു. തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാള്‍ കൂടുതല്‍ അടുപ്പം മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നു. ഇതു മറയ്ക്കുന്നതിനു വേണ്ടിയാണ് താനും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചിത്രങ്ങളാണ് തെളിവെങ്കില്‍ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി ചോദിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്നു. പോറ്റിയുടെ ഭാര്യാപിതാവ് ശബരിമലയില്‍ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരന്‍ ശബരിമലയില്‍ ഗാര്‍ഡായും ജോലി ചെയ്തിട്ടുണ്ട്. പോറ്റിക്ക് ശബരിമലയില്‍ വരാന്‍ ഇങ്ങനെ ബന്ധമുണ്ടായിരുന്നു. ഈ വിവരങ്ങള്‍ അടക്കം എസ്‌ഐടി അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും, മാധ്യമങ്ങളില്‍ നിന്നുവരെ ഒളിപ്പിച്ചു വെച്ചു. താന്‍ വഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു പിടിച്ചതെന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ ആരോപിക്കുന്നു.

Sabarimala Row: Opposition slams government, asks why Thantri was imprisoned for 41 days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല'; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കും നഴ്‌സിനും സസ്‌പെന്‍ഷന്‍

റാപ്പര്‍ വേടന്റെ ഷോയ്ക്കിടെ അഭ്യാസ പ്രകടനം: ആരാധകനെതിരെ കേസ്

സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു, ഫെബ്രുവരി 21 മുതൽ അപേക്ഷിക്കാം; മികച്ച വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് അക്കാദമി സ്കോളർഷിപ്പ് ലഭിക്കും

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായക നീക്കവുമായി കേന്ദ്രം

SCROLL FOR NEXT