കൊച്ചി: കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകുന്നതിലും, പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് കെപിസിസി അംഗത്വം രാജിവെച്ചു. സീനിയര്‍ നേതാവ് എ മുഹമ്മദ് ബഷീറാണ് രാജിവെച്ചത്. കെപിസിസി ജനറല്‍ ബോഡി യോഗം ചേര്‍ന്നിട്ട് നാലു വര്‍ഷം കഴിഞ്ഞെന്നും, അഭിപ്രായം പറയാന്‍ വേദിയില്ലാത്തതിനാലാണ് പരസ്യപ്രതികരണം നടത്തുന്നതെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മുഖ്യമന്ത്രി വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയശേഷം ഇതുവരെ കെപിസിസി ജനറല്‍ ബോഡി യോഗം വിളിക്കുകയോ, പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ നടക്കേണ്ട വേദിയാണ് ജനറല്‍ ബോഡിയെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
എഐസിസി നിര്‍ദേശപ്രകാരം കേരളത്തില്‍ ഗ്രൂപ്പുകള്‍ അവസാനിച്ചപ്പോള്‍, വ്യക്തികളുടെ പേരില്‍ ഗ്രൂപ്പുകളായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇന്ന എന്നു പറഞ്ഞവര്‍, യുഡിഎഫിന് അധികാരം ലഭിച്ചതോടെ, മുഖ്യമന്ത്രിയാകാന്‍ നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയെ അപഹാസ്യമാക്കി. ദേശീയ നേതാവ് വരെ കേരളത്തിലെത്തി ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി. യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴെങ്കിലും പാര്‍ട്ടി നേതൃത്വം യോഗം വിളിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിയെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് വിഡി സതീശന്‍ പിന്തുണ നല്‍കിയില്ല. കേരളത്തില്‍ യുഡിഎഫിന് വിജയം ഉണ്ടായത് വിഡി സതീശന്റെ പ്രവര്‍ത്തന മികവു കൊണ്ടല്ല, വിജയത്തിന് നന്ദി പറയേണ്ടത് കേരളത്തിലെ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരോടാണ്. ഒരു മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്ത മാത്യു കുഴല്‍നാടനെ കെപിസിസി പ്രസിഡന്റാക്കാന്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ശ്രമിക്കുകയാണെന്നും മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates