കൊച്ചി: സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇന്റർനെറ്റിന് മുമ്പിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വഴികാട്ടിയാകാൻ ഒരു മാർഗനിർദേശങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ പഠനത്തിനായി സർക്കാർ ഒരു കമ്മിറ്റിക്ക് രൂപം നൽകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷണൻ നിർദേശിച്ചു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
15കാരിയുടെ ഏഴുമാസമായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി നൽകിയ ഹർജിയിലെ തുടർനടപടികൾ അവസാനിപ്പിച്ചാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത സഹോദരനിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. കോടതി അനുമതിയോടെ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറിയിരുന്നു.
രക്ഷിതാക്കളുടെയും ഇരയായ പെൺകുട്ടിയുടെയും ദുരവസ്ഥ ചിന്തിക്കാവുന്നതിന് അപ്പുറമാണ്. മകളുടെ ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിറഞ്ഞ കണ്ണുകളോടെ മാത്രമേ പിതാവിന് ഒപ്പിടാനാകൂ. ഇത്തരം സാഹചര്യത്തിന് സമൂഹം ഒന്നാകെ ഉത്തരവാദികളാണ്. ഈ മാനസികാഘാതത്തിൽനിന്ന് അവരെ രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു. സുരക്ഷിതമായ കുടുംബാന്തരീക്ഷം ഉണ്ടാക്കാനാകാത്തതും ലൈംഗികമായ അറിവില്ലായ്മയും ആണ് പ്രശ്നമെന്നും കോടതി വീക്ഷിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates