തിരുവനന്തപുരം: വന്യജീവികളെ വെടിവെച്ചു കൊല്ലലല്ല മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം തടയാനുള്ള മാര്‍ഗമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിയമത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്. കൊല്ലുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത സാഹചര്യങ്ങളുണ്ട്. മറ്റൊരു ഓപ്ഷനുകളും ഇല്ലെങ്കില്‍ മാത്രമേ ഇത് ചെയ്യാവൂ എന്നും പ്രമോദ് കൃഷ്ണന്‍ പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു പ്രമോദ് ജി കൃഷ്ണന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു വിഷയമായതിനാല്‍, വന സംരക്ഷണവും അതോടൊപ്പം ജനങ്ങളുടെ ആശങ്കകളും ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍, നിയമസഭയും ജുഡീഷറിയും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാത്രമേ വനംവകുപ്പിന് കഴിയുകയുള്ളൂ. നിയമപരമായ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. 1972 ലെ വന്യജീവി സംരക്ഷണ നിയമം ലോകത്തിലെ ഏറ്റവും കര്‍ശനമായ നിയമനിര്‍മ്മാണങ്ങളില്‍ ഒന്നാണ്. അത് അതിന്റെ ഉദ്ദേശ്യം ഫലപ്രദമായി നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ മറ്റേതൊരു നിയമത്തെയും പോലെ, ഇതും സമയബന്ധിതമായി പുതുക്കേണ്ടതുണ്ട്. നിയമനിര്‍മ്മാണത്തില്‍ സമഗ്രമായ ഭേദഗതി അനിവാര്യമായ ഒരു ഘട്ടത്തില്‍ നമ്മള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. വന്യജീവി ആക്രമണ സംഭവങ്ങളില്‍, നിര്‍ഭാഗ്യവശാല്‍ ആദ്യ ഓപ്ഷനായി തന്നെ കൊല്ലണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍ വന്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് നിയമത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങളുണ്ട്. ആദ്യത്തേത് അവയെ ഓടിച്ചു വിടുക എന്നതാണ്. അതല്ലെങ്കില്‍ അവയെ പിടികൂടുക. തുടര്‍ന്ന് അവയുടെ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുക. വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുക എന്നത് അവസാനത്തെ ഓപ്ഷന്‍ മാത്രമാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. മനുഷ്യരും വനങ്ങളും എതിര്‍ പക്ഷങ്ങളില്‍ നില്‍ക്കുന്നവയല്ലെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും പ്രമോദ് ജി കൃഷ്ണന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates