തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് താൻ രാജിവെക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. തൽസ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ട യാതൊരു സാഹചര്യവുമില്ലെന്നും 2027 നവംബർ വരെയുള്ള കാലാവധി പൂർത്തിയാക്കി മാത്രമേ മടങ്ങൂ എന്നും അദ്ദേഹം വ്യക്തമാക്കി.ദേവസ്വം ബോർഡിന്റെ പല തീരുമാനങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ എട്ടുതവണ കത്തയച്ചതിനെത്തുടർന്ന് കെ. ജയകുമാർ രാജിസന്നദ്ധത അറിയിച്ചുവെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഞാൻ രാജിവെക്കാൻ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ അങ്ങനെയൊരു തീരുമാനമെടുക്കേണ്ട യാതൊരു ആവശ്യവുമില്ല. 2027 നവംബർ വരെയാണ് എന്റെ കാലാവധി. അത് കൃത്യമായി പൂർത്തിയാക്കി മാത്രമേ ഞാൻ മടങ്ങൂ," ജയകുമാർ വ്യക്തമാക്കി.സർക്കാരുമായി അടിസ്ഥാനപരമായ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ചില വിഷയങ്ങളിൽ സ്വാഭാവികമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം, അത്തരം കാര്യങ്ങൾ സാധാരണമാണ്. എന്നാൽ അതൊന്നും എന്റെ പ്രവർത്തനരീതിയെ ബാധിച്ചിട്ടില്ല. എന്നെ ഇവിടെനിന്ന് മാറ്റാൻ തക്കവിധത്തിലുള്ള യാതൊരു പ്രതിസന്ധിയും ദേവസ്വം ബോർഡിൽ നിലവിലില്ല," മുൻ ചീഫ് സെക്രട്ടറി കൂടിയായ കെ. ജയകുമാർ വ്യക്തമാക്കി.
നിലവിൽ ബോർഡിന്റെയും സർക്കാരിന്റെയും മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് സന്നിധാനത്തും പമ്പയിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ താൻ ഉടൻ തന്നെ ശബരിമലയിലേക്ക് തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.യശബരിമലയിലെ ക്യാമ്പ് ഓഫീസിൽ ദേവസ്വം മന്ത്രിക്കായി പ്രത്യേക സർക്കാർ ഗാർഡിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അക്കാര്യംതന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മറുപടി നൽകി. "അതിനെക്കുറിച്ച് എനിക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഒരുപക്ഷേ ദേവസ്വം കമ്മീഷണർക്ക് വിവരമുണ്ടാകും. ശബരിമല സന്ദർശിക്കുന്ന വിഐപികൾക്ക് സുരക്ഷ നൽകുന്നത് പതിവുള്ള കാര്യമാണ്. ബോർഡ് അംഗങ്ങൾ ദർശനത്തിനെത്തുമ്പോഴും അത്തരം സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകാറുണ്ട്. ഇതിൽ വലിയ ചട്ടലംഘനങ്ങളൊന്നും കാണുന്നില്ല," അദ്ദേഹം നിലപാട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates