ന്യൂഡല്‍ഹി: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. വിഷയത്തിൽ സുപ്രീംകോടതി ഇന്ന് നിർണായക തീരുമാനം പ്രഖ്യാപിച്ചേക്കും. നിയമനക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാന്‍ കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.
വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും, മാധ്യമ വാര്‍ത്തകളുടെ പേരില്‍ ഡോ. സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയില്‍ ഉള്ള സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയ രണ്ട് പട്ടികയിലും സിസ തോമസിന്റെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സിസ തോമസിനെ വിസിയായി നിയമിക്കരുതെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് നിര്‍ദേശിക്കുകയായിരുന്നു.
ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചാന്‍സലര്‍ കൂടിയായ ഗവർണർക്ക് കൈമാറിയ മുന്‍ഗണന പാനലില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഡോ. സജി ഗോപിനാഥ് ആണ്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. സി. സതീഷ് കുമാര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ഊ ശുപാർശ ഗവർണർ തള്ളുകയായിരുന്നു.
ഡിജിറ്റൽ സർവകലാശാല വിസി സ്ഥാനത്തേക്ക് ഡോ. രാജശ്രീ എം.എസ്., ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് മുന്‍ഗണന പട്ടികയില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഉള്ളത്. സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ മൂന്ന് പേരുകള്‍ ആണ് ശുപാര്‍ശ ചെയ്തിരുന്നത്. ഡോ. സി. സതീഷ് കുമാര്‍ ആണ് മുന്‍ഗണന പട്ടികയില്‍ ഒന്നാമന്‍. ഡോ. ബിന്ദു ജി.ആര്‍., ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates