പത്തനംതിട്ട: ശബരിമലയില്‍ സ്വര്‍ണ്ണം പൂശാനായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നതു പോലെ സ്വര്‍ണ്ണപ്പാളിയല്ല അത്. ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതെന്നും ബി മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു.
തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശാന്‍ തീരുമാനിച്ചത്. സ്വര്‍ണ്ണം മങ്ങി ചെമ്പു തെളിഞ്ഞുവെന്ന് തന്ത്രി പറഞ്ഞു. ദ്വാരപാലക ശില്‍പ്പങ്ങളില്‍ ചെറിയ ശതമാനം സ്വര്‍ണമാണ് പൂശിയിരുന്നത്. എല്ലായിടത്തും ഒരുപോലെ സ്വര്‍ണം പൊതിഞ്ഞിരുന്നില്ല. മേല്‍ക്കൂരയില്‍ മാത്രമാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്.
ദ്വാരപാലകരിലും കട്ടിളയിലും സ്വര്‍ണം പൂശുകയാണ് ചെയ്തത്. അതുകൊണ്ടാണ് ചെമ്പു തെളിഞ്ഞത്. കൈമാറിയത് അടിസ്ഥാനപരമായി ചെമ്പു പാളി തന്നെയാണ്. അതുകൊണ്ടാണ് മഹസറില്‍ അങ്ങനെ രേഖപ്പെടുത്തിയത്. എന്നാല്‍ ആ മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.
സ്വർണ്ണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നു. 2019 ജുലൈ 16ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തിരുവഭാരണ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ വന്ന് പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കി എടുത്തുകൊണ്ട് പോകുന്നതെന്ന് മുരാരി ബാബു പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം തീരുമാനം എടുക്കാനാവില്ല. വിവരങ്ങൾ പുറത്ത് വരുന്നത് ഇപ്പോൾ മാത്രമാണ്. 2019ല്‍ സ്വര്‍ണം പൂശിയപ്പോള്‍ 40 വര്‍ഷത്തെ വാറന്റി കമ്പനി നല്‍കിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നുവെന്നും മുരാരി ബാബു പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates