കണ്ണൂർ: വിവാദമായ കണ്ണൂർ സർവകലാശാല പിജി സിലബസ് മരവിപ്പിക്കില്ലെന്ന് വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. സിലബസ് സംബന്ധിച്ച് പരിശോധിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ചതായും ഇവരുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലയ്ക്ക് പുറത്തു നിന്നുള്ള അധ്യാപകരായിരിക്കും സമിതിയിലെന്നും വിസി പറഞ്ഞു.
വിഷയത്തിൽ കാവി വത്കരണം നടന്നിട്ടില്ല. മറ്റ് നേതാക്കളുടെ പുസ്തകങ്ങൾക്കൊപ്പം തന്നെയാണ് സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത്. ഇരുവരുടേയും പുസ്തകങ്ങൾ വന്നതിൽ അപാകതയില്ല. അധ്യാപകരുടെ കണ്ണിലൂടെ നോക്കുമ്പോൾ ചില പോരായ്മകൾ ഉണ്ടാകാം.
എല്ലാവരേയും കുറിച്ച് വിദ്യാർത്ഥികൾ പഠിക്കേണ്ടതുണ്ട്. എന്നാൽ ഹിന്ദുത്വ വാദികളുടെ അഞ്ച് പുസ്തകങ്ങൾ വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിശദീകരണം നൽകിയെന്നും വിസി വ്യക്തമാക്കി.
കണ്ണൂർ സർവകലാശാല പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. പിന്നാലെയാണ് വിസിയുടെ വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates