തിരുവനന്തപുരം: തലസ്ഥാനത്തെ പോത്തൻകോട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ 40-കാരനെ പിതാവ് കായബലം പ്രയോഗിച്ച് നേരിട്ടു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സിനിമാക്കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തരംകിട്ടിയപ്പോൾ 13 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഈ നാൽപ്പതുകാരൻ. ഈ ദൃശ്യം ജനാലയിലൂടെ കണ്ട മറ്റൊരാൾ ഉടൻ തന്നെ പെൺകുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. ഓടിയെത്തിയ പിതാവ് മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് നേരിൽ കാണുകയും, നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മരക്കഷ്ണം ഉപയോഗിച്ച് പ്രതിയുടെ കാല് തല്ലിയൊടിക്കുകയുമായിരുന്നു.
എന്നാൽ, ഇതിന് പിന്നാലെയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് വൻ വീഴ്ചയുണ്ടായത്. കാലൊടിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായ പ്രതി, മുൻവൈരാഗ്യത്തിന്റെ പേരിൽ തന്നെ വീട്ടിൽ കയറി ആക്രമിച്ചതാണെന്ന് കാണിച്ച് പൊലീസിൽ വ്യാജ പരാതി നൽകി. സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം അന്വേഷിച്ച് കണ്ടെത്താൻ ശ്രമിക്കാതെ, പോത്തൻകോട് പൊലീസ് പെൺകുട്ടിയുടെ പിതാവിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അതിവേഗം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു.
പൊലീസിനെതിരെ മജിസ്‌ട്രേറ്റിന്റെ രൂക്ഷവിമർശനം; ചൈൽഡ്‌ലൈൻ രക്ഷകനായി
പിതാവ് ജയിലിലായതിന് പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ വിവരമറിഞ്ഞ് ഇടപെട്ടതോടെയാണ് കഥ മാറിയത്. ചൈൽഡ്‌ലൈൻ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി കൗൺസിലിംഗിലൂടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് ക്രൂരമായ പീഡനശ്രമത്തിന്റെ സത്യാവസ്ഥ പുറംലോകമറിഞ്ഞത്. സംഭവത്തിന്റെ ചുരുളഴിഞ്ഞതോടെ കോടതിയിൽ മജിസ്‌ട്രേറ്റ് പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പ്രതിയുടെ വാക്ക് കേട്ട് യഥാർത്ഥ ഇരയുടെ കുടുംബത്തെ ജയിലിലടച്ച പൊലീസിന്റെ നടപടി തികഞ്ഞ ജാഗ്രതക്കുറവാണെന്ന് കോടതി നിരീക്ഷിച്ചു.
സത്യാവസ്ഥ വ്യക്തമായതോടെ, നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രതിക്കെതിരെ പോത്തൻകോട് പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ ഔദ്യോഗിക അറസ്റ്റ് ഇന്ന് തന്നെ പൊലീസ് രേഖപ്പെടുത്തിയേക്കും. അതേസമയം, മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജയിലിലാകേണ്ടി വന്ന പിതാവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഇന്ന് തന്നെ ജാമ്യം ലഭിക്കുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നുള്ള സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates