AKG Centre file
Kerala

രാജ്യസഭയിലേക്ക് മൂന്ന് ഒഴിവുകള്‍ വരുന്നു; സിപിഎമ്മിന് വിജയിക്കാന്‍ ബിജെപി സഹായം അനിവാര്യം

നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല

Author : കെഎസ് ശ്രീജിത്ത്
Edited By : Jayakumar

തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങളുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കും. നിലവിലെ നിയമസഭ കക്ഷിനില അനുസരിച്ച്, എല്ലാ എംഎല്‍എമാരും വോട്ടു ചെയ്താല്‍ സിപിഎമ്മിന് ഒരാളെപ്പോലും വിജയിപ്പിക്കാനാകില്ല. ഈ ദുര്‍ഘടാവസ്ഥ എങ്ങനെ മറികടക്കാമെന്നതു സംബന്ധിച്ച് സിപിഎമ്മില്‍ ചര്‍ച്ച തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ സഹായം ഉണ്ടെങ്കില്‍ മാത്രമേ സിപിഎമ്മിന് മൂന്ന് ഒഴിവുകളില്‍ ഒരെണ്ണത്തില്‍ വിജയിക്കാനാകൂ.

വോട്ടെടുപ്പില്‍ പങ്കെടുക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ തീരുമാനം മൂന്ന് സീറ്റുകളില്‍ ഒരെണ്ണം ആര്‍ക്ക് ലഭിക്കുമെന്ന് നിര്‍ണ്ണയിക്കും. മുസ്ലിം ലീഗിന്റെ പി വി അബ്ദുള്‍ വഹാബ്, സിപിഎമ്മിലെ ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍ എന്നിവരുടെ രാജ്യസഭ കാലാവധിയാണ് 2027 ഏപ്രില്‍ 23 ന് അവസാനിക്കുന്നത്. 102 എംഎല്‍എമാരുള്ള യുഡിഎഫിന് രണ്ട് സീറ്റുകള്‍ നേടാനാകും. ശേഷിക്കുന്ന ഒരു സീറ്റിലാണ് മത്സരം നിര്‍ണ്ണായകമാകുക.

നിയമസഭയിലെ 140 അംഗങ്ങളും വോട്ട് ചെയ്താല്‍ മൂന്നാമത്തെ സീറ്റ് നേടാന്‍ 36 വോട്ടുകളാണ് വേണ്ടിവരിക. എന്നാല്‍ എല്‍ഡിഎഫിന് 35 എംഎല്‍എമാരാണുള്ളത്. വിജയിക്കാന്‍ ഇടതുപക്ഷത്തിന് ഒരു വോട്ട് കൂടി ആവശ്യമാണ്. നിയമസഭയില്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണുള്ളത്. ഇതോടെയാണ് ഇവരുടെ നിലപാട് നിര്‍ണായകമാകുന്നത്. ബിജെപി എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നാല്‍ സാധുവായ വോട്ടുകളുടെ എണ്ണം 137 ആകും. ഇതോടെ ക്വാട്ട 35 ആയി കുറയും. ഇതുവഴി എല്‍ഡിഎഫിന് മൂന്നാമത്തെ സീറ്റില്‍ വിജയിക്കാനുമാകും.

വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ബിജെപി ഒരു സന്ദി​ഗ്ധാവസ്ഥയിലാണ്. രാജ്യസഭയിലേക്ക് വിജയിക്കാന്‍ ആവശ്യമായ അംഗസംഖ്യ ഇല്ലെങ്കിലും, പങ്കെടുക്കണോ വേണ്ടയോ എന്ന അവരുടെ തീരുമാനം ഫലത്തെ നേരിട്ട് ബാധിക്കും. 140 എംഎല്‍എമാരും വോട്ട് ചെയ്താല്‍, എല്‍ഡിഎഫിന്റെ അധിക വോട്ട് ക്രോസ് വോട്ടിംഗിലൂടെ ലഭിച്ചേക്കാം. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതു വഴി വിജയിക്കുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ തിരിച്ചടിയാണ്.

ബിജെപി വിട്ടുനില്‍ക്കുന്നതുവഴി എല്‍ഡിഎഫ് സീറ്റ് നേടിയാല്‍, സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വരും. ഇത് രാഷ്ട്രീയമായി യുഡിഎഫ് വിനിയോഗിക്കുകയും ചെയ്യും. എന്തായാലും ബിജെപിയുടെ സഹായം തേടില്ല എന്ന നിലപാടാണ് സിപിഎം എപ്പോഴും സ്വീകരിച്ചിട്ടുള്ളത് എന്ന് ഒരു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞു. ഇതൊരു ദുഷ്‌കരമായ സാഹചര്യമാണ്. എന്നിരുന്നാലും, രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1964 ല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ടു ചെയ്തതിലൂടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സലേ മുഹമ്മദ് സേട്ട് വിജയിച്ചിട്ടുണ്ട്.

Three RajyaSabha spots set to fall vacant, BJP MLAs key to CPM bid to retain seat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കഥകളി അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്

'ലീഗ് എംഎൽഎമാരുടെ വീടുകൾ പരിശോധിച്ചാൽ ഏറ്റവും ചുരുങ്ങിയത് 100 കോടി ഹവാല ബിസിനസിൻ്റെ രേഖകൾ കിട്ടും': കെടി ജലീൽ

അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പലിശ വരുമാനം മാത്രം 2,61,397 രൂപ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനേക്കാള്‍ ആദായകരം; അറിയാം ഈ കിടിലന്‍ സ്‌കീം

ഇപ്പോഴുമുണ്ട്, മരിക്കാത്ത ഓർമ്മകളുടെ ഫ്ലാഷിൽ ജീവിതം അടയാളപ്പെടുത്തിയ ആ മൂന്ന് ക്യാമറകൾ

ഇൻഡിഗോയിൽ നിരവധി ഒഴിവുകൾ; കൊച്ചിയിൽ നിയമനം നേടാം, പ്രവൃത്തി പരിചയം വേണ്ട!