ന്യൂഡൽഹി: കേന്ദ്ര കമ്പനി നിയമമാണോ കേരള നോൺ ട്രേഡിങ് കമ്പനി നിയമമാണോ എസ്എൻഡിപി യോഗത്തിന് ബാധകമാകുക എന്നതിൽ അഭിപ്രായം അറിയിക്കാൻ കേന്ദസ്രർക്കാരിനോട് സുപ്രീംകോടതി. മെയ് 19-നകം നിലപാട് അറിയിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെ അയോഗ്യതാ കേസിൽ കേന്ദ്രസർക്കാർ നിലപാട് നിർണായമാകും.
1956-ലെ കേന്ദ്ര കമ്പനി നിയമമാണോ 1961-ലെ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് ആണോ ബാധകമെന്നാണ് കോടതി ചോദിച്ചത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് സോളിസിറ്റർ ജനറലിന് നിർദേശം നൽകിയത്. 1903 മേയ് 15-ന് ട്രാവൻകൂർ റെഗുലേഷൻ പ്രകാരമാണ് എസ്എൻഡിപി യോഗം കമ്പനിയായി ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് 1956-ലെ കമ്പനി ആക്ടിലേക്ക് രജിസ്ട്രേഷൻ മാറ്റിയിരുന്നു.
1961-ൽ കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് നിലവിൽ വന്നെങ്കിലും യോഗം 1956-ലെ കമ്പനീസ് ആക്ട് പ്രകാരം എസ്എൻഡിപി പ്രവർത്തനം തുടർന്നുവരികയായിരുന്നു. എസ്എൻഡിപിയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 2003-ൽ യോഗത്തിലെ ചില അംഗങ്ങൾ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമ നടപടി ആരംഭിച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരിനും എസ്എൻഡിപിയിലെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സംസ്ഥാന നിയമപ്രകാരം അധികാരം ഉണ്ടെന്നാണ് കേന്ദ്ര സർക്കാർ 2005-ൽ ഉത്തരവ് ഇറക്കിയത്.
എന്നാൽ കേന്ദ്രസർക്കാർ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേന്ദ്ര സർക്കാരിനോട് ഇക്കാര്യം വീണ്ടും പരിശോധിക്കാൻ നിർദേശിച്ചുവെങ്കിലും കേന്ദ്രം നിലപാട് സ്വീകരിച്ചിരുന്നില്ല. ഇതിനിടെ എസ്എൻഡിപി യോഗത്തിന് സംസ്ഥാന നിയമമാണ് ബാധകമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. എന്നാൽ ഡിവിഷൻ ബെഞ്ച് വിധി റദ്ദാക്കി. തീരുമാനമെടുക്കാൻ കേന്ദ്ര അതോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. ഇതു ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates