തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം പോലെയായിരുന്നു വി എസ് അച്യുതാനന്ദന് യോഗയോടുള്ള ഇഷ്ടവും. നേരത്തെ യോഗയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ 78 വയസുള്ളപ്പോഴാണ് അദ്ദേഹം ഔപചാരികമായി പരിശീലനം നേടാന്‍ തുടങ്ങിയത്. അയോഡൈസ് ചെയ്യാത്ത ഉപ്പ് നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ 2001 ല്‍ എറണാകുളത്ത് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ സംഘടിപ്പിച്ച 'കല്ലുപ്പ് സമര'ത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയപ്പോഴാണ് അച്യുതാനന്ദന്‍ തന്റെ ഭാവി യോഗാധ്യാപകന്‍ വി എസ് സുധീറിനെ കണ്ടത്.
ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. വി എസ് സുധീറിനെ തന്റെ മുറിയിലേക്ക് വിളിച്ചു. വി എസിന് യോഗയെക്കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. സുധീറിന്റെ പക്കല്‍ ഉത്തരങ്ങളുണ്ടാകാമെന്ന് അദ്ദേഹത്തിനറിയാമായിരുന്നിരിക്കണം. നടുവേദന, രക്തസമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള ചില ആരോഗ്യപ്രശ്‌നങ്ങള്‍ വി എസിന് ഉണ്ടായിരുന്നു, പതിവായി യോഗ ചെയ്യുന്നുണ്ടെങ്കിലും അവ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. എന്താണ് കാരണമെന്നറിയാന്‍ വിഎസിന് ആഗ്രഹമുണ്ടായിരുന്നു. എവിടെ നിന്നാണ് യോഗ പഠിച്ചതെന്ന് സുധീര്‍ അന്വേഷിച്ചപ്പോള്‍ അത് പുസ്തകങ്ങളില്‍ നിന്നാണെന്ന് അദ്ദേഹം മറുപടി നല്‍കി.
'യോഗ ഒരു ഗുരുവില്‍ നിന്ന് പഠിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഒരു ആസനം ഒരാള്‍ ചെയ്ത് കാണിച്ച് വേണം പഠിപ്പിക്കാന്‍. ഒരു അധ്യാപകന് മാത്രമേ അത്തരം കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിയൂ. ശരിയായി ചെയ്തില്ലെങ്കില്‍, അത് ദോഷം വരുത്തും.' അദ്ദേഹം പഠിച്ചതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് അതിരാവിലെ, ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ പോയി, അദ്ദേഹത്തിന്റെ പരിശീലനം പരിശോധിച്ച് തിരുത്തലുകള്‍ വരുത്തി. ആവശ്യമായ ആസനങ്ങളുടെ ഒരു ചാര്‍ട്ട് ഞാന്‍ അദ്ദേഹത്തിന് നല്‍കി, വൈറ്റിലയ്ക്കടുത്തുള്ള പൊന്നുരുന്നിയില്‍ ഒരു യോഗ സെന്റര്‍ നടത്തുന്ന സുധീര്‍ ഓര്‍മ്മിച്ചു.
മാറ്റങ്ങള്‍ ഫലിച്ചു, നടുവേദന കുറഞ്ഞു, ഇതോടെ വി എസിന്റെ വിശ്വാസം നേടിയെടുക്കാനായി സുധീറിന്. അടുത്ത 18 വര്‍ഷക്കാലം വിഎസും സുധീറും തമ്മിലുള്ള ബന്ധം നിലനിന്നു.
ആ കാലഘട്ടങ്ങളില്‍, വി എസ് ഒരു മാസം തന്നില്‍ നിന്ന് നേരിട്ട് ഒരു സെഷനെങ്കിലും എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നതായി സുധീര്‍ പറഞ്ഞു. വി എസ് മുഖ്യമന്ത്രിയായപ്പോഴും അത് തുടര്‍ന്നു.
'എറണാകുളത്ത് ഉള്ളപ്പോഴെല്ലാം അദ്ദേഹം എന്റെ അടുത്തേക്ക് വരുമായിരുന്നു. അല്ലെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുമായിരുന്നു. മാസത്തില്‍ ഒരു നേരിട്ടുള്ള സെഷനെങ്കിലും അദ്ദേഹത്തിന് കിട്ടുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. വി എസ് ഒരു നല്ല വിദ്യാര്‍ത്ഥിയാണെന്ന് സുധീര്‍ പറയുന്നു.
ആ പ്രായത്തില്‍, അദ്ദേഹം സര്‍വാംഗാസനം ചെയ്യുമായിരുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടതെല്ലാം പറഞ്ഞു നല്‍കി.
വി എസ് സസ്യാഹാരത്തിലേക്ക് മാറിയത് സുധീറിന്റെ അഭിപ്രായപ്രകാരമാണ്. കുറുവ അരിയോട് അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമായിരുന്നു. സുധീറിനെ കാണാന്‍ എറണാകുളത്ത് എത്തുമ്പോള്‍ ഉച്ചഭക്ഷണത്തിന് വിഎസ് കഴിച്ചിരുന്നത് കുറുവ അരിയാണ്.
വിഎസിന് കൃത്യമായ ജീവിതശൈലിയുണ്ടെന്ന് സുധീര്‍ പറയുന്നു. 'ഉറങ്ങാനും ഭക്ഷണം കഴിക്കാനും തുണി അലക്കാനും അദ്ദേഹത്തിന് ഒരു നിശ്ചിത സമയമുണ്ടായിരുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കാറില്ലായിരുന്നു. ഇക്കാര്യത്തിലെല്ലാം അദ്ദേഹം കാര്‍ക്കശ്യക്കാരനായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെയും വിജയകരമായ രാഷ്ട്രീയ ജീവിതത്തിന്റെയും രഹസ്യം. യോഗ പരിശീലിച്ചുകൊണ്ട് എത്ര കാലം ജീവിക്കാന്‍ കഴിയുമെന്ന് വി എസ് ഇടയ്ക്കിടെ അന്വേഷിക്കാറുണ്ടായിരുന്നു. 100 വര്‍ഷം വരെ ജീവിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉത്തരവും നല്‍കുമായിരുന്നു, സുധീര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates