കൊച്ചി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ (Vande Bharat Sleeper Train) കേരളത്തിനാണെന്നു നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണ്. ട്രെയിൻ അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ഉറപ്പും ലഭിച്ചതോടെ സമയക്രമം, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികൾ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്നു രേഖാമൂലം ഉറപ്പു ലഭിച്ചെന്ന വിവരം കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കിയിരുന്നു.
വൈകീട്ട് 7.30നു തിരുവനന്തപുരം നോർത്ത് സ്റ്റേഷനിൽ നിന്നു സർവീസ് ആരംഭിച്ച് കോട്ടയം വഴി ബംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് നിലവിൽ റെയിൽവേ ബോർഡിലേക്ക് വന്ദേ ഭാരത് സ്ലീപ്പറിന്റെ സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്. ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്ന മുറയ്ക്കേ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ റെയിൽവേ ഔദ്യോഗികമായി പങ്കുവയ്ക്കുകയുള്ളു.
ട്രെയിനിനു സംസ്ഥാനത്ത് 7 സ്റ്റോപ്പുകൾക്കാണ് സാധ്യത. കഴിഞ്ഞ വർഷം എറണാകുളത്തു നിന്നു ബംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ റെയിൽവേ ഓടിച്ചിരുന്നു. ഈ ട്രെയിനിനു എറണാകുളം ഉൾപ്പെടെ നാല് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. എറണാകുളത്തു നിന്നു പുറപ്പെട്ട് തൃശൂർ, ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിലാണ് ഈ ട്രെയിൻ നിർത്തിയിരുന്നത്. ഇതുൾപ്പെടെ 3 സ്റ്റേഷനുകൾ കൂടി ചേർത്തായിരിക്കും പുതിയ വന്ദേ ഭാരത് സ്ലീപ്പറിനു സ്റ്റോപ്പുകൾ അനുവദിക്കുക.
നിലവിൽ തിരുവനന്തപുരത്തു നിന്നു കോട്ടയം വഴി പോകുന്ന വന്ദേ ഭാരതിനു കൊല്ലം, ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകളാണുള്ളത്. ഇതുകൂടി ചേരുമ്പോൾ വരാനിരിക്കുന്ന വന്ദേ ഭാരതിന് 7 സ്റ്റോപ്പുകൾ ആകും. നേരത്തെ എറണാകുളത്തു നിന്നു സർവീസ് നടത്തിയ സ്പെഷ്യൽ വന്ദേഭാരതിന് പോതന്നൂർ, തിരുപ്പുർ, ഈറോഡ്, സേലം, ജോളാർപേട്ട് എന്നിവിടങ്ങളിലാണ് പാലക്കാട് കഴിഞ്ഞുള്ള സ്റ്റോപ്പുകൾ. സ്ലീപ്പറിനും ഈ സ്റ്റോപ്പുകളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തു നിന്നുള്ള നിലവിലെ വന്ദേ ഭാരത് 3.15 മണിക്കൂർ കൊണ്ടാണ് എറണാകുളത്തെത്തുന്നത്. സ്ലീപ്പറിനും ഈ വേഗമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 7.30നു തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെടുന്ന വന്ദേ ഭാരത് സ്ലീപ്പർ 10.45ഓടെ എറണാകുളത്തെത്തും. രാവിലെ എട്ട് മണിയോടെ ട്രെയിൻ ബംഗളൂരുവിലും എത്തും. വിദ്യാർഥികൾക്കും ബംഗളൂരുവിൽ ജോലി ചെയ്യുന്നവർക്കും വലിയ രീതിയിൽ ഉപകാരപ്പെടുന്ന സർവീസായിരിക്കും വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates