കല്‍പ്പറ്റ: 150 കോടിരൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തില്‍, പിവി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് സതീശന്‍ പറഞ്ഞു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള സതീശന്റെ മറുപടി യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നിട്ടുമില്ല, അടച്ചിട്ടുമില്ലെന്നായിരുന്നു.
അന്‍വറിന്റെ ആരോപണത്തിന് താന്‍ സഭയില്‍ മറുപടി പറഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് തെറ്റായ കാര്യങ്ങള്‍ പറഞ്ഞതെന്ന് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോള്‍ ഭരണപക്ഷത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെ ചിരിക്കിക്കുയായിരുന്നു. എന്നിട്ട് താന്‍ പറഞ്ഞു; എന്റെ മുന്നണിയില്‍പ്പെട്ട എംഎല്‍എയാണ് ഭരണകക്ഷിയിലെ ഏതെങ്കിലും ഒരു എംഎല്‍എയ്‌ക്കെതിരെ ഇത്തരം ആരോപണവുമായി വന്നാല്‍ താന്‍ അത് കീറിയെറിയുമായിരുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അന്‍വര്‍ ഈ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് ചിരിക്കണോ കരയണോ എന്ന് താന്‍ ശസഭയില്‍ ചോദിച്ചു. അന്‍വറിന്റെ ഈ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് പുറത്തുവന്നത്.
ആ സമയത്ത് മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്‍വറിന്റെ രണ്ടാമത്തെ വെളിപ്പെടുത്തല്‍ സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ അറിവോടയാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നാണ്. ഈ കാര്യവും താന്‍ പറഞ്ഞിരുന്നു. പിണറായിയുടെ ഏകാധിപത്യത്തിനെതിരെയുള്ള സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായിരുന്നു അന്‍വറിന്റെ ആരോപണം. മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കന്‍മാരായിരുന്നു അന്‍വറിന്റെ ആരോപണത്തിന്റെ പിന്നില്‍. പിണറായി വിജയന്‍ കണ്ണുരിട്ടിയപ്പോള്‍ അവരെല്ലാം അന്‍വറിനെ കൈവിട്ടു. മുഖ്യമന്ത്രിയറിയാതെ ഇത്തരം ആരോപണം ശശി പറയുമോ?. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും ഈ ആരോപണത്തിന് പിന്നില്‍ ബന്ധമുണ്ട്. പിണറായി കണ്ണുരുട്ടിയതോടെ മറ്റുള്ളവര്‍ പിന്‍വാങ്ങുകയായിരുന്നെന്നും സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞിരുന്നു. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും തന്റെ മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates