കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വീണയോട് ചോദിച്ചത്. ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കി പുറത്തിങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല.
കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി വിശദമായി ചോദിച്ചു മനസിലാക്കി. ഈ മറുപടികൾ വിശകലനം ചെയ്ത ശേഷമാകും ചോദ്യം ചെയ്യാൻ വീണയ്ക്ക് ഇനി നോട്ടീസ് അയക്കണമോ എന്ന് ഇ ഡി തീരുമാനിക്കുക.
നേരത്തെ, ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകാന്‍ വീണയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു. വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates