കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബുവിന് എടിഎം കാര്‍ഡ് എത്തിച്ചു നല്‍കിയതില്‍ അന്വേഷണസംഘം നടന്‍ സൈജു കുറുപ്പിന്റെ മൊഴിയെടുത്തു. നടിയുടെ പരാതിയെക്കുറിച്ച് അറിവില്ലായിരുന്നു. അക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കില്ലായിരുന്നുയെന്ന് സൈജു കുറുപ്പ് പൊലീസിനോട് പറഞ്ഞു.
'വിജയ് ബാബുവിന്റെ പേരില്‍ കേസെടുക്കുന്നതിന് മുന്‍പാണ് എടിഎം കാര്‍ഡ് ദുബായില്‍ എത്തിച്ച് നല്‍കിയത്. എടിഎം കാര്‍ഡ് എടുക്കാതെയാണ് ദുബായിലേക്ക് പോയത്. എത്തിച്ച് നല്‍കാമോയെന്ന് ചോദിച്ച് വിജയ്ബാബുവിന്റെ ഭാര്യയാണ് തന്നെ സമീപിച്ചത്.' റോഷന്‍ ആന്‍ഡ്രൂസ് സിനിമയുടെ ഷൂട്ടിങ്ങിനായി താന്‍ ദുബായിലേക്ക് പോകുന്നത് കൊണ്ടാണ് എടിഎം കാര്‍ഡ് വാങ്ങി വിജയ് ബാബുവിന് കൈമാറിയതെന്നും സൈജുവിന്റെ മൊഴിയില്‍ പറയുന്നു
അതേസമയം, കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വിജയ് ബാബുവിനെ സഹായിച്ചെന്ന് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പരാതിക്ക് പിന്നാലെ വിജയ് ബാബു സുഹൃത്തുക്കളുമായി നടത്തിയ ചാറ്റുകളും ഫോണ്‍ കോള്‍ വിവരങ്ങളും വീണ്ടെടുക്കാനാണ് ശ്രമം.
കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. നടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates