Ramesh Chennithala 
Kerala

സർക്കാരിന്റെ വികസന സമ്മേളനം; മണി ശങ്കർ അയ്യർ ഉൾപ്പെടെ പ്രമുഖരെല്ലാം എത്തും; ചെന്നിത്തലയുടെ 'തുറന്ന കത്തിന്' തിരിച്ചടി

സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പ്രമുഖരോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല അടുത്തിയ തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു

വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: സർക്കാർ നടത്തുന്ന വികസന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പ്രമുഖരോട് ആവശ്യപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദഗ്ദ്ധരുടെ സർക്കാർ പുറത്തുവിട്ട ലിസ്റ്റിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മണി ശങ്കർ അയ്യരുടെ പേരുമുണ്ട്. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുടെ കൂട്ടത്തിലാണ് മുൻ കേന്ദ്ര മന്ത്രി മണിശങ്കർ അയ്യരുടെ പേരും ഉൾപ്പെട്ടിരിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഈ മാസം 15 മുതൽ 17 വരെയാണ് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ 'വിഷൻ 2031: വികസനവും ജനാധിപത്യവും' എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച നോബൽ ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫസർ അമർത്യ സെൻ, ചരിത്രകാരി റോമില ഥാപ്പർ, മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ല, കനിമൊഴി എംപി, പോഷകാഹാര വിദഗ്ദ്ധ ശകുന്തള തിൽസ്‌തേദ് എന്നിവരോട് പുനർവിചിന്തനം ആവശ്യപ്പെട്ട് ചെന്നിത്തല അടുത്തിടെ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള പരിപാടിയാണിതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത, വിശ്വാസ്യതയും ഉത്തരവാദിത്വവും ഇല്ലാത്തതിന് വിമർശനവും നേരിടുന്ന സ്വേച്ഛാധിപത്യ സർക്കാരാണ് കേരളത്തിൽ നിലവിലുള്ളതെന്ന് കത്തിൽ ചെന്നിത്തല പറയുന്നു.

'അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള പണ്ഡിതരുടെയും വിദഗ്‌ധരുടെയും പങ്കാളിത്തം ഈ സർക്കാരിനുള്ള സാക്ഷ്യപ്പെടുത്തലായി മാറും. പരിപാടിയുടെ ചിത്രങ്ങൾ, തെരഞ്ഞെടുത്ത അഭിപ്രായങ്ങൾ, വിഡിയോകൾ എന്നിവ അന്താരാഷ്ട്ര വിദഗ്ദ്ധർ കേരളം സർക്കാരിന്റെ വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള വാദങ്ങൾക്ക് പിന്തുണയെന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടും. ഇത് യാഥാർത്ഥ്യം മൂടി വെക്കുന്നതാവും'- ചെന്നിത്തല തന്റെ കത്തിൽ പറയുന്നു.

ആസൂത്രണ ബോർഡ് പുറത്തുവിട്ട ലിസ്റ്റിൽ ചെന്നിത്തല പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച എല്ലാവരുടെയും പേരുകളുണ്ട്. അമർത്യ സെൻ, റോമില ഥാപ്പർ എന്നിവർ ഓൺലൈൻ ആയി ഉദ്‌ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യും. പോഷകാഹാര വിദഗ്ദ്ധ ശകുന്തള തിൽസ്‌തേദ് നേരിട്ട് പങ്കെടുക്കും. സമാപന സമ്മേളനത്തിലാണ് ഫാറൂഖ് അബ്‌ദുല്ല, കനിമൊഴി എംപി എന്നിവർ പങ്കെടുക്കുക. അവർക്കൊപ്പം സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടുമുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയൻ 15 ന് വൈകീട്ട് 4 മണിക്ക് പരിപാടി ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന ചടങ്ങിൽ പലസ്തീന്റെ ഇന്ത്യൻ അംബാസഡർ അബ്ദുല്ല അബു ഷാവേസും പങ്കെടുക്കും. 17നു രാവിലെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മുഖ്യമന്ത്രിയും പങ്കെടുക്കും.

Ramesh Chennithala, who asked prominent figures not to attend the government run Vision Kerala 2031 has been dealt a blow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

ഗുരുതര വീഴ്ച, സുരക്ഷാ അനുമതി ഇല്ലാതെ വിമാനം എട്ടു തവണ സര്‍വീസ് നടത്തി; എയര്‍ ഇന്ത്യക്ക് ഒരു കോടി പിഴയിട്ട് ഡിജിസിഎ

1.4 കോടി ലഹരി ഗുളികകൾ പിടിച്ചെടുത്ത് യുഎഇ- കുവൈത്ത് സംയുക്ത നടപടി

മുക്കാമലയുടെ മികവ്, ഇന്ത്യയെ വിറപ്പിച്ച ശുഭം രഞ്ജനെ വീണ്ടും; നെതര്‍ലന്‍ഡ്‌സിന് 197 റണ്‍സ് ലക്ഷ്യം

എസ്‌ഐആര്‍: 122 നിയോജകമണ്ഡലങ്ങളിലെ ഹിയറിങ് പൂര്‍ത്തിയായി

SCROLL FOR NEXT