കൊച്ചി: വഖഫ് ബോർഡിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ അടക്കമുള്ള ഒഴിവുകള്‍ നികത്താന്‍ ആറാഴ്ചയ്ക്കകം സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഒഴിവ് നികത്താതെ ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. ഒഴിവ് നികത്തിയശേഷം ആരെങ്കിലും ചോദ്യം ചെയ്താല്‍ അതു വേറെ വിഷയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഭേദഗതി ചെയ്ത നിയമപ്രകാരം കേരള വഖഫ് ബോര്‍ഡില്‍ മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്താത്തതും, ഷിയാ അംഗങ്ങളെ നിയമിക്കാത്തതും അടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് ( ആക്ട്സ്), ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോണ്‍ ജോര്‍ജ്, ആലോ റസൂല്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സാജിദ് ഹുസൈന്‍ ഖട്ടായി തുടങ്ങിയവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വഖഫ് ബോര്‍ഡില്‍ മുസ്ലിം അല്ലാത്ത രണ്ടുപേരെ ഉള്‍പ്പെടുത്തണമെന്ന പഖഫ് നിയമം വകുപ്പ് 14 (1) ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
തീരുമാനമെടുക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ മാറി നില്‍ക്കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോർഡിൽ നിലവിലെ പുനസംഘടനയ്ക്ക് മുമ്പ് നിയമപ്രകാരമുള്ള പ്രാതിനിധ്യ നിർണയം പൂർത്തിയായിരുന്നില്ല. വഖഫ് നിയമപ്രകാരമുള്ള നിർണയം പൂർത്തിയാക്കാൻ വഖഫ് ബോർഡ് സി.ഇ.ഒയ്ക്ക് നിർദേശം നൽകി. ഷിയ, സുന്നി, ബോഹ്റ, അഗാഖാനി, മറ്റ് പിന്നാക്ക മുസ്‌ലിം വിഭാഗങ്ങളെക്കുറിച്ചും പരിശോധിക്കും. നിർണയം പൂർത്തിയാക്കിയ ശേഷം ബോർഡ് പുനസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ വ്യക്തമാക്കി.
ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സർക്കാരിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. സർക്കാരിന്‍റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാം. ബോർഡ് പുനസംഘടിപ്പിക്കുന്നതും സർക്കാരിന്‍റെ അധികാരമാണ്. അതേസമയം നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാനില്ലെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടർന്ന് ബോർഡ് പുനഃസംഘടിപ്പിക്കാൻ ഒരുക്കമാണെന്ന് സർക്കാർ അറിയിച്ചു. എന്തായാലും ആറാഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
മുസ്ലിങ്ങള്‍ അല്ലാത്തവരുടേയും സ്വത്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, അതിനാലാണ് മുസ്ലിങ്ങള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തിയതെന്നും, നടപടി വൈകുന്നത് വഖഫ് നിയമത്തിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാത്തത് ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റ് ഷോൺ ജോർജ് നൽകിയ ഹർജിയിൽ രണ്ട് അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് അഡ്വക്കറ്റ് ജനറൽ കെ ജാജു ബാബു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. വഖഫ് ബോർഡ് നിയമത്തിലെ സെക്‌ഷൻ 14(6) പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കുമെന്നാണ് അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates