കോഴിക്കോട്: ആൺകുട്ടികൾക്കും ട്രാൻസ്‌ജെൻഡർ വിദ്യാർത്ഥികൾക്കും ഇഷ്ടാനുസരണം മുടി വളർത്താമെന്നും മുടിയുടെ നീളം പറഞ്ഞ് സ്കൂളുകൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കിക്കൊണ്ട് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈകാരിക കുറിപ്പുമായി എഴുത്തുകാരി ഇന്ദു മേനോൻ. സ്വന്തം മകന്റെ മുടി വെട്ടിക്കാൻ സ്കൂൾ അധികൃതർ നടത്തിയ സമ്മർദ്ദങ്ങൾക്കെതിരെ കഴിഞ്ഞ 12 വർഷക്കാലം നടത്തിയ സമരങ്ങളെക്കുറിച്ചാണ് ഇന്ദു മേനോൻ ഫേസ്ബുക്കിലൂടെ തുറന്നെഴുതിയത്. രണ്ടര വയസ്സുള്ളപ്പോൾ തുടങ്ങിയ സ്കൂളുകാരുടെ ഇടപെടലുകൾക്കും നിരന്തര വേട്ടയാടലുകൾക്കും ഒടുവിൽ മനസ്സമാധാനത്തിന് വേണ്ടി സ്വന്തം കുട്ടിക്ക് മുടി മുറിക്കേണ്ടി വന്നതിന്റെ വേദന പങ്കുവെച്ചുകൊണ്ടാണ്, പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വരുംതലമുറയിലെ ആൺകുട്ടികൾക്കായി അവർ ആശ്വാസവാക്കുകൾ കുറിച്ചത്.
സ്കൂളുകളിലെ അച്ചടക്ക സമിതികളിൽ നിന്നും അധ്യാപകരിൽ നിന്നും വലിയ തോതിലുള്ള ഭീഷണിയും സമ്മർദ്ദവുമാണ് തന്റെ മകൻ നേരിടേണ്ടി വന്നതെന്ന് ഇന്ദു മേനോൻ വ്യക്തമാക്കുന്നു. "അധ്യാപകരുടെ വഴി സഹിക്കാൻ വയ്യാതെ പാവപ്പെട്ട എന്റെ കുട്ടി മുടി വെട്ടി. വളരുന്ന മുടിയെക്കാളും മനുഷ്യന്റെ മനസ്സമാധാനമാണ് വലുത് എന്ന് തിരിച്ചറിവ് എന്റെ കുഞ്ഞിനുണ്ടായി എന്നതാണ് വാസ്തവം. 'ആ കന്യാസ്ത്രീകൾ എന്നെ കൊന്നു കളയും
അങ്ങോട്ട് ചെന്നാൽ മതി മുരളിയേട്ടൻ എന്നെ ശരിയാക്കും എന്നെല്ലാം പറഞ്ഞുകൊണ്ട് തന്റെ മുടി വെട്ടിയ യുവാവിന് വേണ്ടി അവൻറെ അമ്മ 12 വർഷമായി നടത്തിയ യുദ്ധത്തിൽ ബാലാവകാശ കമ്മീഷൻ പാവം പിടിച്ച മുടിവളർത്തുന്ന ആൺകുട്ടികൾക്ക് ഒപ്പം നിന്നു എന്നത് തന്നെ വലിയ കാര്യം'അപ്പോൾ ആൺകുട്ടികളെ നിങ്ങൾക്ക് ഇനി ധൈര്യമായി മുടി വളർത്താം' - ഇന്ദുമേനോൻ കുറിച്ചു. ബാലാവകാശ കമ്മീഷന് നൽകിയ പരാതിയും അവർ പങ്കുവച്ചു.
രാമനാട്ടുകര സ്വദേശിനി ഇന്ദുമേനോ ൻ തൻറെ രണ്ടര വയസ്സുള്ള പുത്രന്റെ മുടി വെട്ടണം എന്ന് ആവശ്യപ്പെട്ട സ്കൂളുകാർക്ക് എതിരായി വിദ്യാഭ്യാസ വകുപ്പിൽ 2014 സെപ്തംബറിൽ ആണ് പരാതി നൽകുന്നത്. എല്ലാവർഷവും പലർക്കും പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിരുന്നില്ല.
പെൺകുട്ടികളുടെ മുടി മെടഞ്ഞിടുന്നതിനെ സംബന്ധിച്ച് വിശാലമായ ഉത്തരവു കിട്ടുകയും ജെൻഡർ ന്യൂട്രലായ യൂണിഫോമുകളും നയങ്ങളും വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുകയും മറ്റും ചെയ്തിട്ടും ആൺകുട്ടികൾ മുടി വളർത്തിയാൽ അവരെ ഉപദ്രവിക്കുന്ന നടപടി തുടർന്നുപോന്നു. ഇടയ്ക്ക് വെച്ച് അനൂപും ആര്യ ഗോപിയും മുടിയെ സംബന്ധിച്ച് ആധി പുഴുന്നത് കണ്ടിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ഡിയോ മുതൽ ഡിപിഐ വരെ കൊടുത്ത ശേഷം മന്ത്രിയ്ക്കും പരാതി കൊടുത്തു. ആക്സിഡന്റിൽ മരിച്ചു പോയ ജയ്സൺ അയാളുടെ പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഏട്ടനോട് ഈ വിവരം പറയാമെന്നും ഇന്ദുവിന്റെ പരാതി പ്രത്യേകമായി പരിഗണിക്കാം എന്നുമെല്ലാം പറഞ്ഞിരുന്നു. എന്നിട്ട് ചോദിച്ചു നിനക്ക് ഇതൊക്കെ എന്തിൻറെ ആവശ്യമാണ് എന്ന്. ജയ്സൺ ജെയ്‌സിന്റെ പാട്ടിനു പോ. ഞാൻ പരാതി കൊടുത്തോളാം എന്ന് ഞാനും
ട്രൂകോപിയിലും മറ്റും ലേഖനം എഴുതുകയും ഇടയ്ക്കിടെ പ്രതിഷേധം എഫ്ബിയിൽ അറിയിക്കുകയും ചെയ്തുവെങ്കിലും ആൺകുട്ടികളും ട്രാന്സ് കുട്ടികളും ഒന്നും മുടി വളർത്തണ്ട എന്ന ഡിസിപ്ലിൻ കമ്മിറ്റിക്കാരുടെ തീരുമാനത്തിനു മുന്നിൽ നമ്മൾ നിസ്സാരരായി പോയി.
ബാലാവകാശ കമ്മീഷനിൽ പരാതിപ്പെട്ട് പരാതിയിൽ വിളിച്ചുകൂട്ടൽ യോഗമുണ്ടായി അതും രണ്ടു വർഷമായി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഷാജേഷ് ഭാസ്‌കർ എന്ന ബാലാവകാശ കമ്മീഷൻ അംഗം ഇത് സംബന്ധിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയുണ്ടായിരുന്നു. ഇതെല്ലാം എത്ര കേട്ടിരിക്കുന്നു എന്നതിനാൽ ഞാൻ അതിനെ ഗൗരവമായി പോലും എടുത്തില്ല.
സത്യത്തിൽ എനിക്ക് മടുത്തു പോയിരുന്നു. അധ്യാപകരുടെ വഴി സഹിക്കാൻ വയ്യാതെ പാവപ്പെട്ട എൻറെ കുട്ടി മുടി വെട്ടി. വളരുന്ന മുടിയെക്കാളും മനുഷ്യന്റെ മനസ്സമാധാനമാണ് വലുത് എന്ന് തിരിച്ചറിവ് എൻറെ കുഞ്ഞിനുണ്ടായി എന്നതാണ് വാസ്തവം
ആ കന്യാസ്ത്രീകൾ എന്നെ കൊന്നു കളയും
അങ്ങോട്ട് ചെന്നാൽ മതി മുരളിയേട്ടൻ എന്നെ ശരിയാക്കും
എന്നെല്ലാം പറഞ്ഞുകൊണ്ട് തന്റെ മുടി വെട്ടിയ യുവാവിന് വേണ്ടി അവൻറെ അമ്മ 12 വർഷമായി നടത്തിയ യുദ്ധത്തിൽ ബാലാവകാശ കമ്മീഷൻ പാവം പിടിച്ച മുടിവളർത്തുന്ന ആൺകുട്ടികൾക്ക് ഒപ്പം നിന്നു എന്നത് തന്നെ വലിയ കാര്യം
അപ്പോൾ ആൺകുട്ടികളെ നിങ്ങൾക്ക് ഇനി ധൈര്യമായി മുടി വളർത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates