തൊടുപുഴ: ഇടുക്കി ജില്ലയിലെ ലോവർ പെരിയാർ (പാംബ്ല), കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ ഉയർത്തുന്നു. 10 സെൻറിമീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ശനിയാഴ്ച രാവിലെ പത്തിന് ഷട്ടറുകൾ ഉയർത്തും.
വൃഷ്ടിപ്രദേശങ്ങളിൽ മഴ കൂടുതൽ ലഭിക്കുന്നതാണ് ഷട്ടറുകൾ ഉയർത്താൻ ഒരു കാരണം. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനങ്ങളെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി കൂടിയാണ് നടപടി. പെരിയാറിൻറെയും മുതിരപ്പുഴയാറിൻറെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അരുവിക്കര ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നു. അണക്കെട്ടിന്റെ നാല് ഷട്ടറും ഒരുമീറ്റർ വീതം ഉയർത്തി. കരമനയാറിന്റെ തീരത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
നേരത്തെ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ മാത്രമായിരുന്നു തുറന്നിരുന്നത്. കരമനയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ടുദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ ഞായറാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ തിങ്കളാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിയേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates