തിരുവനന്തപുരം : കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ കെ രാഗേഷ് അടക്കമുള്ള പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഇന്ന് സംസ്ഥാനത്ത് പ്രതിഷേധം. കോവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനംചെയ്തു.
കഴിഞ്ഞ വർഷം മാത്രം പതിനായിരത്തിലേറെ കർഷകരാണ് രാജ്യത്ത് ആത്മഹത്യചെയ്തത്. ഈ ദുരന്തത്തിന്റെ തുടർച്ചക്കാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങൾ വഴിയൊരുക്കുക. ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന കൃഷിഭൂമിയും കർഷകരുടെ വിയർപ്പും ജീവിതവും കോർപ്പറേറ്റുകൾക്ക് അടിയവയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കാർഷിക മേഖലയുടെ തകർച്ച രാജ്യത്തിന്റെ തകർച്ചയിലേക്കാകും നയിക്കുക.
രാജ്യദ്രോഹ നയത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയെന്ന ജനാധിപത്യപരമായ കടമയാണ് എംപിമാർ നടത്തിയത്. പാർലമെന്റിൽ ജനാധിപത്യപരമായ വിയോജിപ്പുകൾ പോലും അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. പാർലമെന്റിൽ മാത്രമല്ല, രാജ്യത്താകെ കർഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയർന്നുകഴിഞ്ഞു. അതിന്റെ മുൻനിരയിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ ഉണ്ടാവുമെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates