കൊച്ചി : ഡ്രൈവറെ മര്‍ദിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട എഡിജിപിയുടെ മകള്‍ക്ക് തിരിച്ചടി. അറസ്റ്റ് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി അഭിപ്രായപ്പെട്ടു.
എല്ലാ പൗരനുമുള്ള അവകാശം മാത്രമേ എഡിജിപിയുടെ മകള്‍ക്കും ഉള്ളൂ. ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങിവന്നാണ് എഡിജിപിയുടെ മകള്‍ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മർദിച്ചെന്ന് കാണിച്ച് ഗവാസ്കർ നൽകിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകൾ കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണ്. ഇരയായ തന്നെയാണ് കേസിൽ പ്രതിയാക്കിയിട്ടുള്ളതെന്നും എഡിജിപിയുടെ മകൾ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
ഗവാസ്കർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. തന്റെ കാലിലൂടെ കാര്‍ കയറ്റി തുടങ്ങിയ ആരോപണങ്ങളും ഗവാസ്കർക്കെതിരെ എഡിജിപിയുടെ മകൾ ഉന്നയിച്ചിട്ടുണ്ട്. ഔദ്യോഗികവാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോട് ജൂണ്‍ 13ന് എഡിജിപി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ 14ാം തിയതി വീണ്ടും ഗവാസ്‌കര്‍ വാഹനവുമായി എത്തുകയായിരുന്നു. ഇത് തർക്കത്തിന് ഇടയാക്കിയിരുന്നു.
സംഭവദിവസം മ്യൂസിയം ഭാഗത്ത് തങ്ങളെ ഇറക്കിയ ശേഷം ഓഫീസിലേക്ക് പോകാന്‍ ഗവാസ്‌കറിനോട് പറഞ്ഞു. എന്നാല്‍ വ്യായാമം കഴിഞ്ഞ് മടങ്ങിവന്നപ്പോഴും ഗവാസ്‌കര്‍ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ട് മടങ്ങിപ്പോയില്ലെന്ന് ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ച് സംസാരിച്ചുവെന്നും എഡിജിപിയുടെ മകൾ ഹർജിയിൽ ഹർജിയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates