തിരുവനന്തപുരം; കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലെ നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കാൻ വലിയ തുക നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങി. തിരുവന്തപുരം കാട്ടാക്കടയിലാണ് സംഭവം. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പത്ത് പൈപ്പുകളുമായാണ് ലോറി എത്തിയത്. എന്നാൽ തൊഴിലാളികൾ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടതോടെ കരാറുകാർ പ്രതിസന്ധിയിലായി.
തമിഴ്നാട്ടിലെ നാമക്കലിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്. തർക്കങ്ങൾക്ക് പരിഹാരമാകാത്തതിനാൽ വൈകീട്ടോടെ കരാറുകാർ വാടകത്തുകയായ 7000 രൂപ നൽകി ക്രെയിൻ മടക്കിയയച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയിൽ തോട്ടിലെ വെള്ളം ഒഴുക്കാനുള്ള സംവിധാനത്തിനാണ് കൂറ്റൻ പൈപ്പുകളുമായി ലോറി എത്തിയത്. ഇതറിഞ്ഞ് പ്രദേശത്തെ വിവിധ യൂണിയനുകളിൽപ്പെട്ട നൂറോളം തൊഴിലാളികൾ സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കുന്ന പൈപ്പുകളാണെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാർ പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല.
പൈപ്പ് ഒന്നിന് 3000 രൂപ വീതം 30,000 രൂപ വേണമെന്നും ഇല്ലെങ്കിൽ ഇറക്കാനാകില്ലെന്നും അവർ പറഞ്ഞതായി കരാറെടുത്ത കമ്പനിയുടെ പ്രതിനിധി പറയുന്നു. ഒടുവിൽ പൈപ്പ് ഒന്നിന് 2500 രൂപ വച്ച് കൊടുക്കാമെന്ന് കരാറുകാരുടെ പ്രതിനിധി പറഞ്ഞെങ്കിലും 3000 രൂപ കിട്ടാതെ പിന്മാറില്ല എന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചുനിന്നു. നാമക്കലിൽ നിന്നും പൈപ്പുകൾ കോട്ടൂരിലെത്തിക്കുന്നതിനേക്കാളും കൂടുതൽ തുകയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടതെന്നും, അടുത്ത ദിവസം ലേബർ ഓഫീസിൽ പരാതി നൽകുമെന്നുമാണ് കരാറുകാർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates