തൃശൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകൾ ലതിക (11) ആണു മരിച്ചത്. തൃശൂർ ജില്ലയിലെ വാടാനപ്പിള്ളിയിലാണ് സംഭവം. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയിൽ കണ്ടത്.
ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. സംഭവ സമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും കൽപ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങളാണ് വീട്ടിലുണ്ടായിരുന്നത്.
സഹോദരങ്ങൾക്കൊപ്പം വീട്ടിൽ ടിവി കണ്ടിരിക്കുകയായിരുന്നു ലതിക. ഇടയ്ക്ക് മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും അന്വേഷിച്ച് ചെന്നപ്പോൾ പറമ്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിയുടെ വാതിലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടികൾ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു. വാതിലിൽ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയിൽ കണ്ടത്. കാൽ നിലത്തു മുട്ടിയ നിലയിലായിരുന്നു. വാടാനപ്പള്ളി സിഐ കെആർ മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
തളിക്കുളം ചിലങ്ക പടിഞ്ഞാറ് എഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണു മരിച്ച ലതിക. തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം പ്രമീള സുദർശന്റെ ഷെഡിലാണു കുടുംബം രണ്ടു വർഷമായി താമസിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates