തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസ് അവസാനിപ്പിക്കാനുള്ള മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞ് സര്‍ക്കാര്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കോടതി കയ്യാങ്കളി കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആം ആദ്മി പാര്‍ട്ടി എന്നിവര്‍ കയ്യാങ്കളി കേസ് പിന്‍വലിക്കുന്നതിനെതിരെ കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. എന്നാല്‍ കേസ് പിന്‍വലിച്ചതായുള്ള അറിയിപ്പൊന്നും കോടതിക്ക് കിട്ടിയിട്ടില്ലെന്നും, അതിനാല്‍ എന്തിനാണ് തടസ്സ ഹര്‍ജിയെന്നും കോടതി ചോദിച്ചു. അപ്പോഴായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം.
അതേസമയം കേസിലെ മുഴുവന്‍ പ്രതികളും ഏപ്രില്‍ 21 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ഇപി ജയരാജന്‍, വി ശിവന്‍കുട്ടി, കെ ടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നീ ആറ് ഇടത് എംഎൽഎമാർക്ക് എതിരെയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തത്.
2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്ന വേളയിലാണ് കേരളത്തെ നാണക്കേടിലാക്കിയ അക്രമം സഭയിൽ അരങ്ങേറിയത്. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി ഇടത് എംഎല്‍എമാര്‍ സഭയില്‍ കൈയ്യാങ്കളി നടത്തിയെന്നാണ് കേസ്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ സഭയ്ക്ക് നേരിട്ടതായാണ് വിലയിരുത്തൽ.
കേസിലെ പ്രതിയായ വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് മാപ്പ് പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് ശിവൻകുട്ടി അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം സർക്കാർ അംഗീകരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates