കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ചു. കേസിൽ കക്ഷി ചേരണമെന്ന് പരിസ്ഥിതി മന്ത്രാലയത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇളവ് നല്‍കാനുള്ള അധികാരം കേന്ദ്രം ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. സര്‍വകക്ഷിയോഗത്തിലാണ് സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രി വിശദീകരിച്ചത്.
ഫ്ലാറ്റ് ഉടമകളുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് എല്ലാ കക്ഷി നേതാക്കളും ആവശ്യപ്പെട്ടു. സർക്കാരിന്റെ നിസഹായത മുഖ്യമന്ത്രി യോഗത്തിൽ ആവർത്തിച്ചു. ഫ്ലാറ്റ് നിർമാതാക്കളെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മരടിലെ ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടിൽ സിപിഐ ഉച്ചുനിന്നു. ശബരിമല വിധി നടപ്പാക്കാമെങ്കില്‍ ഇതെന്തുകൊണ്ട് സാധ്യമല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു. നഷ്പരിഹാരം സര്‍ക്കാരല്ല നിര്‍മാതാക്കളാണ് നല്‍കേണ്ടതെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.
ഫ്‌ളാറ്റ് ഉടമകളോട് അനുഭാവപൂര്‍ണമായ സമീപനം കൈക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്ന് പറഞ്ഞാണ് സര്‍വകക്ഷിയോഗം പിരിഞ്ഞത്. വിഷയത്തില്‍ സുപ്രീംകോടതിയെ വീണ്ടും സമീക്കാനാവുമോയെന്ന കാര്യം പരിശോധിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടാനും യോഗത്തില്‍ തീരുമാനമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates