Kerala

'യാചകനെപ്പോലെ തെരുവില്‍ മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലെ പണം വേണം' ; പൊലീസ് സ്റ്റേഷനെ പൂരപ്പറമ്പാക്കി ജിഷയുടെ അമ്മയും സഹോദരിയും

പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ ശേഷിക്കുന്ന 4,32,000 രൂപയ്ക്ക് വേണ്ടിയാണ് രാജേശ്വരിയും മകള്‍ ദീപയും സ്റ്റേഷനില്‍ ഏറ്റുമുട്ടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലെ പണത്തെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ പോര്‍വിളിയും വാദപ്രതിവാദങ്ങളും. കോടനാട് പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് ഇരുവരും പരസ്യമായി കൊമ്പുകോര്‍ത്തത്. ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം മൂത്തമകള്‍ ദീപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് പാപ്പുവിന്റെ ഭാര്യ രാജേശ്വരി പെരുമ്പാവൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

ഇതിന്റെ അന്വേഷണത്തിനാണ് കോടനാട് സ്‌റ്റേഷനില്‍ പൊലീസ് രാജേശ്വരിയെയും, മൂത്തമകള്‍ ദീപയെയും വിളിച്ചു വരുത്തിയത്. വര്‍ഷങ്ങളായി രാജേശ്വരിയും ദീപയുമായി അകന്ന് ഒറ്റയ്ക്കായിരുന്നു പാപ്പു താമസിച്ചിരുന്നത്. ഇളയമകള്‍ ജിഷയായിരുന്നു പലപ്പോഴും പാപ്പുവിനെ സഹായിക്കാനെത്തിയിരുന്നത്. 

ജിഷയുടെ മരണത്തോടെ ഒറ്റപ്പെട്ട പാപ്പു കടുത്ത രോഗങ്ങളാല്‍ മൂന്നു മാസത്തോളം ആരും തിരിഞ്ഞുനോക്കാനില്ലാതെ അവശനിലയില്‍ കഴിഞ്ഞു. ഒടുവില്‍ വീടിനു സമീപത്തെ റോഡരികില്‍ പാപ്പു തളര്‍ന്നുവീണു മരിക്കുകയായിരുന്നു. യാചകനെപോലെ മരിച്ച പാപ്പുവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിരുന്ന വിവരം മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിനിടെ എസ്.ബി.ഐ. ഓടക്കാലി ശാഖയുടെ പാസ്ബുക്ക് പോലീസിന് ലഭിച്ചതോടെയാണ് പാപ്പുവിന്റെ സമ്പാദ്യം പുറംലോകമറിയുന്നത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ അംബേദ്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം നല്‍കിയതായി കണ്ടെത്തി. ഇതില്‍നിന്നും പല തവണ പാപ്പു പണം പിന്‍വലിച്ചിരുന്നു. ശേഷിക്കുന്ന 4,32,000 രൂപയ്ക്ക് വേണ്ടിയാണ് രാജേശ്വരിയും മകള്‍ ദീപയും സ്റ്റേഷനില്‍ ഏറ്റുമുട്ടിയത്. 

പാപ്പുവും ജിഷയും ( ഫയല്‍ ചിത്രം )

അമ്മ രാജേശ്വരി അറിയാതെ പാപ്പുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങി അച്ഛന്റെ അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ദീപ അപേക്ഷ നല്‍കിയിരുന്നു. ഇത് രാജേശ്വരി ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം ഉണ്ടായത്. പാപ്പുവിന്റെ അക്കൗണ്ടിലുള്ള തുക തനിക്ക് ലഭിച്ചില്ലെങ്കിലും അമ്മയ്ക്ക് വിട്ടുതരില്ലെന്ന് ദീപ പറഞ്ഞു. വാക്കുതര്‍ക്കം പരിഹരിക്കാന്‍ പോലീസ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ വെല്ലുവിളിച്ചാണ് ഇരുവരും മടങ്ങിയത്.

പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിന്റെ നോമിനി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജനിയമ്മയാണ്. പണം ലഭിക്കുന്നതിന് സരോജിനിയമ്മയുടെ അനുവാദം വേണമെന്നത് രാജേശ്വരിയ്ക്കും ദീപയ്ക്കും കനത്ത തിരിച്ചടിയാണ്. അതേസമയം അംബേദ്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിനു നല്‍കിയ ധനസഹായം തിരിച്ചുപിടിച്ച് സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന പാവങ്ങള്‍ക്കു നല്‍കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സന്യാസിമാര്‍ ശവസംസ്‌കാര സമയത്ത് ഉരുവിടുന്ന ജപം; എന്താണ് ഡീയസ് ഈറെ? മറുപടിയുമായി സംവിധായകന്‍

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

SCROLL FOR NEXT