തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ സർക്കാർ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. ഓറഞ്ച് സോണിലെ എ, ബി തരംതിരിവ് ഒഴിവാക്കിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്. ഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.
റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല. അന്തര്‍ ജില്ല യാത്രക്കും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളിൽ അനുമതി നല്‍കിയിട്ടില്ല.
പ്രധാന ഇളവുകള്‍
റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത സ്ഥലങ്ങളില്‍ ജോഗിങ് അനുമതി. മാസ്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം.
റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാം
ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും.
സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം.
എ&ബി വിഭാഗത്തിലെ 50% സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാം. ഇതിന് ഐ ഡി കാര്‍ഡ് നിര്‍ബന്ധം
50 ശതമാനം ജീവനക്കാരുമായി തോട്ടങ്ങളിലും സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ്, കൃഷി, മല്‍സ്യബന്ധനം, കെട്ടിടനിര്‍മാണം എന്നിവയ്ക്കും അനുമതിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates