കൽപറ്റ: ചെന്നൈയിൽ കോവിഡ് 19 വ്യാപനത്തിന് ഇടയാക്കിയ കോയമ്പേട് മാർക്കറ്റ് വയനാടിനും ഭീഷണിയാകുന്നു. കോയമ്പേട് നിന്ന് ചരക്കുമായി എത്തിയ ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഗ്രീൻ സോണിലായിരുന്ന വയനാട് ജില്ല ഓറഞ്ച് സോണിലേക്ക് മാറിയത്. ഇതേ ലോറി ഡ്രൈവറുടെ മകളുടെ 11 മാസം പ്രായമായ കുഞ്ഞിനാണ് ഇന്ന് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം കുഞ്ഞടക്കം നിരീക്ഷണത്തിലായിരുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശി ചെന്നൈ കോയമ്പേട് മാർക്കറ്റിലെ കടയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തിരുന്നു. മെയ് ഏഴിന് വാളയാർ ചെക്‌പോസ്റ്റ് വഴി തിരിച്ചെത്തിയ ഇദ്ദേഹം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിലും കൂടുതൽ പേരില്ല. ഇദ്ദേഹത്തെ അതിർത്തിയിൽ കൂട്ടാൻ പോയ രണ്ട് ബന്ധുക്കൾ മാത്രമേ സമ്പർക്ക പട്ടികയിലുണ്ടാകൂ.
ചെന്നൈ കോയമ്പേട് മാർക്കറ്റുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിൽ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവർക്കും ചീരാൽ സ്വദേശിക്കും, ഇന്ന് കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു.
ലോറി ഡ്രൈവറുടെ സഹ യാത്രികനായ ക്ലീനറുടെ മകന്റെ സുഹൃത്താണ് കമ്മന സ്വദേശി. ക്ലീനറുടെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്ലീനർ രോഗ ബാധിതനല്ല. ഇദ്ദേഹത്തിന്റെ സാംപിളുകൾ വീണ്ടും പരിശോധിക്കുമെന്ന് കലക്ടർ അറിയിച്ചു. ക്ലീനറുടെ മകന് കോവിഡ് സ്ഥിരീകരിച്ചതു മുതൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്ന കമ്മന സ്വദേശിയും നിരീക്ഷണത്തിലായിരുന്നു.
മീനങ്ങാടി സ്വദേശിനി നിലവിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന ആളുടെ രണ്ടാം സമ്പർക്ക പട്ടികയിൽ ഉള്ളയാളാണ്. കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ പോയ മീനങ്ങാടിയിലെ കടയുടമയുടെ ഭാര്യയാണിവർ. കടയുടമയുടെ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates