പത്തനംതിട്ട: സ്വന്തം വീട് എന്ന സ്വപ്നം മനസിൽ കൊണ്ടു നടക്കുന്ന മാരിമുത്തിനെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ലോട്ടറി വിൽപ്പനക്കാരൻ തന്നെയായ മാരിമുത്ത് ദിവസവും ഒരു ലോട്ടറി ടിക്കറ്റ് മൊത്ത വ്യാപരിയിൽ നിന്ന് എടുക്കാറുണ്ട്. അങ്ങനെ എടുത്ത ടിക്കറ്റിനാണ് ഒടുവിൽ ഒന്നാം സ്ഥാനം അടിച്ചത്. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ ലോട്ടറി വ്യാപാരം നടത്തുന്ന തമിഴ്നാട് പുളിയാൻകുടി സ്വദേശി മാരിമുത്തി (ശിവ, 51)നാണ് അക്ഷയ ഭാഗ്യക്കുറിയുടെ എകെ 438ാം നമ്പർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 70 ലക്ഷം അടിച്ചത്.
ചില്ലറ വിൽപനയ്ക്കായി നഗരത്തിലെ എംഎൻകെ ലക്കി സെന്ററിൽ നിന്ന് രണ്ട് ബുക്ക് ടിക്കറ്റ് വീതമാണ് ദിവസവും മാരിമുത്ത് വാങ്ങിയിരുന്നത്. ഇതിനൊപ്പം സ്വന്തമായി ഒരു ടിക്കറ്റും മാരിമുത്ത് എടുത്തിരുന്നു. ഏതെങ്കിലമൊരു നമ്പർ ഇഷ്ടപ്പെട്ടാൽ അതെടുക്കുകയായിരുന്നു പതിവ്. ഇങ്ങനെയെടുക്കുന്ന ടിക്കറ്റിൽ ഒന്ന് എന്നെങ്കിലും അടിക്കുമെന്നും ആ തുക കൊണ്ട് വീടു പണിയാമെന്നും ആയിരുന്നു പ്രതീക്ഷ.
എവി 298807ാം നമ്പർ ടിക്കറ്റിന്റെ മാർച്ച് 25ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് ലോക്ഡൗൺ മൂലം കഴിഞ്ഞ ദിവസമാണ് നടന്നത്. തമിഴ്നാട്ടിൽ നിന്ന് നഗരത്തിൽ ചായക്കട ജോലിക്കാരനായി 18ാം വയസിൽ എത്തിയതാണ് മാരിമുത്ത്. ഏഴ് വർഷം മുൻപ് ഉടമ കട നിർത്തിയപ്പോളാണ് മാരിമുത്ത് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്.
എൻജിഒ കാന്റീനു സമീപം റോഡരികിൽ തട്ട് ഇട്ടായിരുന്നു കച്ചവടം. മൊത്ത വ്യാപാരി എം നാഗൂർ കനിയിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കടാക്ഷിച്ചത്. ടിക്കറ്റ് തമിഴ്നാട് മർക്കന്റൈൽ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ ഏൽപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates