

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. തിങ്കളാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാകണം. അല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. തന്ത്രങ്ങള്‍ കോടതിയോട് വേണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.
കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് മുഹമ്മദ് ഹനീഷിനെതിരെ ഹൈക്കോടതി വീണ്ടും കടുത്ത പ്രതികരണം നടത്തിയത്. കോടതി മുമ്പാകെ ഹാജരാകാൻ മുഹമ്മദ് ഹനീഷ് കാണിക്കുന്ന വിമുഖതയിൽ അങ്ങേയറ്റം അതൃപ്തി രേഖപ്പെടുത്തുന്നു. കോടതിയിൽ നേരിട്ടു ഹാജരായില്ലെങ്കിൽ നിയമപ്രകാരം കോടതിയിൽ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജസ്റ്റിസ് ബദറുദീൻ വ്യക്തമാക്കി.
കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ ജൂലൈ ഒമ്പതിനകം തീരുമാനമെടുക്കാൻ കേസിൽ പുതുതായി കക്ഷി ചേർത്ത കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി കെ.ബിജുവിനും കോടതി നിർദേശം നൽകി. കേസിലെ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ മൂന്നു തവണയും അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയത്.
സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നത് വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ മുഹമ്മദ് ഹനീഷ് നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ ഉത്തരവ് ഉണ്ടായിട്ടും മുഹമ്മദ് ഹനീഷ് ഇന്ന് കോടതി മുമ്പാകെ ഹാജരായില്ലെന്ന് ജസ്റ്റിസ് ബദറുദീൻ ചൂണ്ടിക്കാട്ടി. ബജറ്റുമായി ബന്ധപ്പെട്ട തിരക്കുമൂലമാണ് ഹനീഷ് ഹജരാകാതിരുന്നതെന്നാണ് സർക്കാർ അറിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates