Kerala

വെള്ളാപ്പള്ളി സംഘപരിവാറിന് വെള്ളവും വളവും നല്‍കുന്നു;നവോത്ഥാന കേരളത്തിന് നാണക്കേട്, രൂക്ഷ വിമര്‍ശനവുമായി സിപിഐ

ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമത്തിന് എതിരെ രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളാപ്പള്ളി വെള്ളവും വളയും നല്‍കുന്നുവെന്ന് സിപിഐ വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ഏകതയില്‍ വിശ്വസിച്ച ഗുരുവിനെ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിടുകയാണ് വെള്ളാപ്പള്ളി ചെയ്തതെന്നും ജനയുഗം ആരോപിച്ചു. 

'എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നും അനുശാസിക്കുകയും തന്റെ മതദര്‍ശനത്തെ 'ഏകമതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന് ഇന്നും എന്നും നവോത്ഥാന കേരളത്തിലുള്ള സ്ഥാനം ഒരു തര്‍ക്കത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ളതല്ല. കേരളത്തെ ഭ്രാന്താലയമാക്കി തിരിച്ചുകൊണ്ടുവരാനുള്ള സംഘപരിവാറിന്റെ ഗൂഢലക്ഷ്യത്തിന് വെള്ളവും വളവും കൊടുക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ഇടുങ്ങിയ മനസിനെ പുച്ഛിക്കാതിരിക്കാനുമാവില്ല.'-ലേഖനത്തില്‍ പറയുന്നു. 

'ഗുരുവിന്റെ കാഴ്ചപ്പാടുകളെയാകമാനം തീണ്ടാപാടകലെയാക്കാനും ഗുരു കരുത്തുപകര്‍ന്ന ഒരു സംഘടിത സംവിധാനത്തെ കേവലം കുടുംബസ്വത്തെന്നപോലെ കൈപ്പിടിയിലാക്കുവാനും വിധം ഇടുങ്ങിയ മനസ്സ് പരുവപ്പെടുത്തിയത് നവോത്ഥാന കേരളത്തിന് മാനക്കേടാണ്'-പത്രം പറയുന്നു. 

'ശ്രീനാരായണ ഗുരുവിനോടുള്ള കേരളനാടിന്റെ അടങ്ങാത്ത ആദരവും കടപ്പാടുമാണ്, ജനങ്ങളുടെ നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സ്മാരകമാകണമെന്ന തീരുമാനത്തിനു പിന്നില്‍. അതിനെ നയിക്കാന്‍ മുസ്ലിം നാമധാരിയായ ഒരാളെ നിയോഗിച്ചതില്‍, രാജ്യത്ത് വര്‍ഗീയ വിഷംപകര്‍ന്നാടുന്ന ബിജെപിയുടെ സംസ്ഥാന നേതാവോ സംഘപരിവാര്‍ ചിന്താഗതി പ്രചരിപ്പിക്കുന്ന പ്രതിപക്ഷനേതാവോ വിമര്‍ശിക്കുന്നതിനെ ആരും ആ അര്‍ത്ഥത്തിലേ കാണൂ. എന്നാല്‍ ഗുരുദേവന്‍ ആദ്യ അധ്യക്ഷനായി രൂപംകൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന്റെ ജനറല്‍ സെക്രട്ടറി, അവരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നത് ശ്രീനാരായണ ഗുരുവിനെ സ്മരിക്കുന്ന കേരളവാസികള്‍ക്കാകെ അപമാനമാണെന്ന് പറയാതിരിക്കാനാവില്ല.

ഗുരുദേവന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി മലബാറുകാരനായ പ്രവാസിയെ നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ വാശികാണിച്ചെന്നാണ് ഗുരുദേവ ദര്‍ശനം പോലും മറന്ന് വെള്ളാപ്പള്ളി പറഞ്ഞുവച്ചിരിക്കുന്നത്. ഇതേ വര്‍ഗീയ നിലപാടുമായി ബിജെപി സംസ്ഥാന പ്രസിഡന്റും പ്രതിപക്ഷനേതാവും കൊല്ലത്തെ പാര്‍ലമെന്റംഗവുമെല്ലാം രംഗത്തുവന്നത് തീര്‍ത്തും രാഷ്ട്രീയവും ജാതിബോധവും ഉള്ളില്‍വച്ചുതന്നെയാണ്. ജാതിയോ മതമോ നോക്കാതെ വിസിയെ നിയമിച്ച സര്‍ക്കാര്‍ നടപടി, കേരളത്തിലെ മതേതര ചിന്തയ്ക്ക് മുറിവേല്‍പ്പിച്ചുവെന്ന വെള്ളാപ്പള്ളിയുടെ അതേ വര്‍ഗീയ മനസ്സോടെ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുന്നത് കേരളത്തെ വീണ്ടും എങ്ങോട്ടടുപ്പിക്കാനുള്ള ലക്ഷ്യംവച്ചാണെന്ന് മനസിലാക്കുവാനും പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതുമില്ല.' എന്നും ലേഖനത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT