തിരുവനന്തപുരം: മരുതാമല അടിപറമ്പിലെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ പ്രതിയെ സഹായിച്ച വീട്ടമ്മയും അറസ്റ്റിൽ. മരുതാമല റാണി ഭവനിൽ കവിത (34)യാണ് അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ രാജേഷിനെ സ്വന്തം വീട്ടിൽ മോഷണം നടത്താൻ സഹായിച്ചെന്ന കുറ്റത്തിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിലെ തറയോടിനടിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണം പോയത്.
കഴിഞ്ഞ ശനിയാഴ്ച കവിതയും ഭർത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയ സമയത്താണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. കവിതയുമായി ഫോൺ വഴി സൗഹൃദം സ്ഥാപിച്ച രാജേഷ് ഇവരിൽ നിന്ന് പലതവണ പണം വാങ്ങിയിരുന്നു. പുതിയ വാഹനം വാങ്ങാൻ 10 ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഭർത്താവിനോട് വിവരങ്ങൾ പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടർന്ന് കവിത വീട്ടിൽ സൂക്ഷിച്ചിട്ടുള്ള സ്വർണത്തിന്റെ വിവരം രാജേഷിനോട് പറയുകയായിരുന്നു. ശനിയാഴ്ച ആശുപത്രിയിൽ പോകുന്നതിനു മുമ്പ് ഇവർ വീടിന്റെ പിൻവാതിൽ തുറന്നിട്ട ശേഷം രാജേഷിനെ വിവരം അറിയിച്ചു. തുടർന്നാണ് ഇയാൾ മോഷണം നടത്തിയത്.
തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറി. കഴിഞ്ഞ ദിവസമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് സിഐ എസ് ശ്രീജിത്ത്, എസ്ഐ എസ്എൽ സുധീഷ്, സിപിഒമാരായ സൈനികുമാരി, ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കവിതയെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates