ന്യൂയോർക്ക്: 32 വർഷമായി മനസ്സിൽ സൂക്ഷിച്ച രഹസ്യം തുറന്നുപറഞ്ഞ് അമേരിക്കൻ മോഡലും എഴുത്തുകാരിയും ടെലിവിഷൻ താരവുമായ ഇന്ത്യൻ വംശജ പദ്മലക്ഷ്മി. ഏഴാം വയസിൽ ഇന്ത്യയിൽ വച്ച് ലൈംഗികാതിക്രമത്തിനും 16ാം വയസിൽ അമേരിക്കയിൽ വച്ച് കാമുകൻ ബലാത്സംഗത്തിനും ഇരയാക്കിയതായി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് അവർ. ന്യൂയോർക്ക് ടൈംസിലെ ലേഖനത്തിലാണ് അവർ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ മുൻ ഭാര്യകൂടിയാണ് പദ്മലക്ഷ്മി.
സുപ്രീം കോടതി ജഡ്ജായി യുഎസ് പ്രസിഡന്റ് നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോയ്ക്കെതിരെ ലൈംഗികാരോപണവുമായി പഴയ വനിതാ സഹപാഠികൾ രംഗത്തെത്തിയതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സ്വന്തം ദുരനുഭവം വെളിപ്പെടുത്തിയത്. പുതുവർഷത്തലേന്നായിരുന്നു സംഭവം. കോളജ് വിദ്യാർഥിയായിരുന്നു 23കാരനായ കാമുകൻ. ആ സമയത്ത് ലോസ് ആഞ്ജലിസിലെ ഒരു മാളിൽ പാർട് ടൈം ജോലി ചെയ്യുകയായിരുന്നു താനെന്നും അവർ ലേഖനത്തിൽ പറയുന്നു. സുഹൃത്തിന്റെ അപ്പാർട്ട്മെന്റിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് കാമുകൻ തന്നെ മാനഭംഗപ്പെടുത്തിയത്. ആ സംഭവം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമോയെന്ന് മനസിലായിരുന്നില്ല. എന്നാൽ താൻ കന്യകയാണെന്നാണ് പിൽക്കാലത്ത് ജീവിതത്തിലേക്ക് കടന്നുവന്ന ആൺ സുഹൃത്തുക്കളോട് പറഞ്ഞത്.
ഏഴു വയസുള്ളപ്പോൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഇന്ത്യയിലെത്തിയപ്പോൾ ഒരു ബന്ധു തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയുമായിരുന്നു. ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു.
സ്വയം വരുത്തിവച്ച വിനയെന്ന പഴി കേൾക്കേണ്ടിവരുമല്ലോയെന്നു ഭയന്നാണ് ഇത്രയും കാലം നിശബ്ദത പാലിച്ചത്. ഇതിപ്പോൾ പറയുന്നത് ഒന്നും നേടാനല്ല. എന്നാൽ ഇത്തരം അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയണം. അല്ലെങ്കിൽ ശിക്ഷാഭയമില്ലാതെ പുരുഷൻമാർ സ്ത്രീ പീഡനം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates