ടെഹ്റാൻ: യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. ടെഹ്റാനിലെ വൻ മസ്ജിദായ ഗ്രാൻഡ് മൊസല്ലയിലാണ് വെള്ളിയാഴ്ച മതനേതാക്കളും ഭരണാധികാരികളും വിദേശ പ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളും ഖമേനിക്ക് അന്തിമോപചാരമർപ്പിച്ചത്. ഫെബ്രുവരിയിൽ നടന്ന ആദ്യ വ്യോമാക്രമണത്തിലാണ് ഖമേനിയുടെ 37 വർഷം നീണ്ട ഭരണത്തിന് അറുതി വന്നത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ സംസ്കാര ചടങ്ങുകളാണ് ഇറാൻ ഭരണകൂടം സംഘടിപ്പിച്ചിരിക്കുന്നത്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക പുതപ്പിച്ച ഖമേനിയുടെ പെട്ടകത്തിന് മുകളിൽ അദ്ദേഹത്തിന്റെ കറുത്ത തലപ്പാവ് വെച്ചിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മൂത്ത മകൾ, മരുമകൻ, പുതിയ പരമാധികാരിയുടെ ഭാര്യ എന്നിവരുടെ മൃതദേഹങ്ങളും ഒപ്പം ഖമേനിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സെഹ്‌റ മുഹമ്മദി ഗോൽപായെഗാനിയുടെ ചെറിയ പെട്ടകവും തൊട്ടടുത്ത് തന്നെ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. ടെഹ്റാനിൽ മാത്രം അടുത്ത മൂന്ന് ദിവസങ്ങളിലായി 1.5 കോടി മുതൽ 2 കോടി വരെ ജനങ്ങൾ അന്തിമോപചാര ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഖമേനിയുടെ വിയോഗത്തിന് തൊട്ടുപിന്നാലെ പുതിയ പരമാധികാരിയായി ചുമതലയേറ്റ അദ്ദേഹത്തിന്റെ മകൻ ആയത്തുള്ള മൊജ്തബ ഖമേനിയുടെ സാന്നിധ്യത്തിനായി ലോകമാധ്യമങ്ങൾ ഈ ചടങ്ങുകളെ ഉറ്റുനോക്കുകയാണ്. പിതാവ് കൊല്ലപ്പെട്ട ആക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റിരുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇറാൻ അധികൃതർ ഇതിന്റെ തീവ്രത വ്യക്തമാക്കിയിട്ടില്ല. ചുമതലയേറ്റ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിദേശ പ്രതിനിധികളായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്, ഹമാസ്, ഹിസ്ബുള്ള പ്രതിനിധികൾ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ പ്രതിനിധികൾ എന്നിവരും ടെഹ്റാനിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ബീഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ എന്നിവരടങ്ങുന്ന ഔദ്യോഗിക സംഘം അനുശോചനം അറിയിച്ചു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരും വിവിധ ഇന്ത്യൻ മതനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങുകളുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഇറാനിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പല റോഡുകളും അടയ്ക്കുകയും വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള കനത്ത ചൂട് പരിഗണിച്ചുകൊണ്ട് റോഡുകൾ തണുപ്പിക്കാൻ വാട്ടർ ടാങ്കറുകൾ വിന്യസിച്ചിട്ടുണ്ട്. വൻ ജനക്കൂട്ടം ഉണ്ടാക്കുന്ന തിരക്കിൽ അപകടങ്ങൾ ഒഴിവാക്കാൻ സംസ്ഥാന ടെലിവിഷൻ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചടങ്ങിൽ സംസാരിച്ച പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, "ഇറാന്റെ പ്രതികാരത്തിനായുള്ള വിളി ലോകം മുഴുവൻ കേൾക്കണം" എന്ന് പ്രഖ്യാപിച്ചപ്പോൾ, സൈനിക മേധാവി അമീർ ഹതാമി ഇസ്രായേലും അമേരിക്കയും ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. നിലവിൽ യുദ്ധത്തിന് താൽക്കാലിക വിരാമമുണ്ടെങ്കിലും ആവശ്യമെങ്കിൽ പോരാട്ടം പുനരാരംഭിക്കാൻ ഇറാൻ സജ്ജമാണെന്നും അവർ വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates