ധാക്ക: വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനു ശേഷം ബംഗ്ലാദേശില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. രാത്രിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം വോട്ടെടുപ്പില്‍ 48 ശതമാനം പേര്‍ വോട്ടു ചെയ്തുവെന്നാണ് സൂചന. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല. ഫലം പ്രഖ്യാപിക്കുന്നതുവരെ ബൂത്തുകളില്‍ തുടരാന്‍ ജമാഅത്ത് അമീര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
'ഇതു ബംഗ്ലദേശിന്റെ പുതിയ തുടക്കം' ആണെന്ന് വോട്ട് രേഖപ്പെടുത്തിയതിനുപിന്നാലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് മാധ്യമങ്ങളോടു പറഞ്ഞു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോയെന്ന കാര്യത്തിൽ ഹിതപരിശോധനയും നടത്തിയിരുന്നു. ഭാവിയിൽ ഏകാധിപത്യ ഭരണം തടയുന്നതിനായി മുഹമ്മദ് യൂനസ് വിഭാവനം ചെയ്ത പരിഷ്‌കരണ ചാർട്ടറിലാണ് (reform charter) ജനഹിതം തേടിയത്.
രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ താരിഖ് റഹ്‌മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആണ് മത്സരരംഗത്തുള്ള പ്രധാന കക്ഷി. ജമാഅത്തെ ഇസ്ലാമിയാണ് എതിരാളികൾ. 11 പാർട്ടികളുടെ സഖ്യമാണ് ജമാഅത്തെ ഇസ്‌ലാമിയുടേത്. 1971ൽ പാക്കിസ്ഥാനിൽനിന്ന് സ്വാതന്ത്ര്യം നേടുന്നതിനെ എതിർത്ത പാർട്ടിയാണിത്. നാഷനൽ സിറ്റിസൻ പാർട്ടിയാണ് (എൻസിപി) സഖ്യത്തിലെ മറ്റൊരു പാർട്ടി. ഹസീനയെ സ്ഥാനഭ്രഷ്ടയാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച എൻസിപി 30 സീറ്റുകളിലാണ് മത്സരിക്കുന്നത്.
ബിഎൻപി സഖ്യം ആകെയുള്ള 300ൽ 292 സീറ്റുകളിലും മത്സരിക്കുന്നു. ബിഎൻപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന താരിഖ് റഹ്മാൻ (60) മുൻ പ്രധാനമന്ത്രി അന്തരിച്ച ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനാണ്. പാവപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി പദത്തിൽ ഒരു വ്യക്തിക്ക് 10 വർഷമേ പരമാവധി അനുവദിക്കൂയെന്നും ബിഎൻപി പ്രകടന പത്രികയിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates