Hidden Gold Trove|Belgium News Facebook/Dendermonde Local Police
World

ഓട നിർമ്മാണത്തിനിടെ വിദ്യാർഥിക്ക് ലഭിച്ചത് 99 കോടിയുടെ സ്വർണ്ണശേഖരം; ബെൽജിയത്തിൽ വിസ്മയ കണ്ടെത്തൽ

ഇഷ്ടികച്ചുമരിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണക്കട്ടികളും നാണയങ്ങളും; ഉടമസ്ഥാവകാശം കണ്ടെത്താൻ അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ബ്രസൽസ്: ഒഴിവുകാലത്ത് പോക്കറ്റ് മണിക്കായി നിർമ്മാണ മേഖലയിൽ ജോലിക്കിറങ്ങിയ 18 വയസ്സുകാരനായ വിദ്യാർഥിക്ക് അഴുക്കുചാൽ നിർമ്മാണത്തിനിടെ ലഭിച്ചത് കോടികൾ വിലമതിക്കുന്ന അമൂല്യ സ്വർണ്ണശേഖരം. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടിൽ ഡ്രെയിനേജ് സംവിധാനത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് കോബെ എന്ന വിദ്യാർഥിയും സഹപ്രവർത്തകരും ചേർന്ന് ഏകദേശം ഒൻപത് മില്യൺ യൂറോ (ഏകദേശം 99 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന സ്വർണ്ണ നിധി കണ്ടെത്തിയത്.

ആദ്യം കണ്ടപ്പോൾ ഒരു യൂറോയുടെ നാണയങ്ങളാണെന്നാണ് കരുതിയതെന്നും തുടർന്ന് കൂടുതൽ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കട്ടികൾ കണ്ടതെന്നും കോബെ ബെൽജിയൻ വാർത്താ ശൃംഖലയായ വിടിഎമ്മിനോട് പറഞ്ഞു. സാധാരണയായി സംഭവിക്കുന്ന ഒന്നല്ല ഇതെന്നും സേഫുകളിലൊന്നുമല്ലാതെ ഇഷ്ടികകൾ കൊണ്ടുള്ള നിലവറയുടെ ഭിത്തിക്കുള്ളിൽ വളരെ ആസൂത്രിതമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണമെന്നും അവൻ കൂട്ടിച്ചേർത്തു.

Belgium Treasure

ബ്രസൽസിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന വാൻ ലാംഗെൻഹോവ്സ്ട്രാറ്റിലെ പഴയ മദ്യനിർമ്മാണ ശാല നിലനിന്നിരുന്ന സ്ഥലത്താണ് ഈ വിസ്മയ കണ്ടെത്തൽ നടന്നത്. 1899-ൽ പ്രവർത്തനം ആരംഭിച്ച് 1970-ൽ അടച്ചുപൂട്ടിയ ഈ കെട്ടിടം പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ വ്യവസായി തിയോഫിലസ് വാൻ ആഷെയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. 'സി.എ.ഡബ്ല്യു ഈസ്റ്റ്-ഫ്ലാൻഡേഴ്സ്' എന്ന സാമൂഹിക ക്ഷേമ സംഘടന ഓഫീസുകൾക്കും വീടുകൾക്കുമായി കെട്ടിടം നവീകരിക്കുന്ന പ്രവൃത്തികൾ നടത്തുന്നതിനിടെ തൊഴിലാളികൾ പൈപ്പുകൾ സ്ഥാപിക്കാൻ കുഴിയെടുത്തപ്പോഴാണ് സ്വർണ്ണം അടങ്ങിയ ബാഗ് കണ്ടെത്തിയത്. നമ്പറുകൾ രേഖപ്പെടുത്തിയ സ്വർണ്ണക്കട്ടികൾ, സ്വർണ്ണ നാണയങ്ങൾ, തങ്കക്കട്ടികൾ എന്നിവയടങ്ങിയ വലിയൊരു ശേഖരമാണ് ബാഗിലുണ്ടായിരുന്നത്.

സ്വർണ്ണശേഖരം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കോബെയും സംഘവും പൊലീസിനെയും കെട്ടിട അധികൃതരെയും വിവരമറിയിച്ചു. തുടർന്ന് പൊലീസ് എത്തി സ്വർണ്ണം സുരക്ഷിതമായി ബ്രസൽസിലെ ഔദ്യോഗിക കേന്ദ്രത്തിലേക്ക് മാറ്റി. കണ്ടെത്തിയ സ്വർണ്ണം മോഷണമുതലല്ലെന്നും ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ചതല്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇതിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ വിശദമായ അന്വേഷണം ആരംഭിച്ചതായും ഈസ്റ്റ് ഫ്ലാൻഡേഴ്സ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വ്യക്തമാക്കി. ഇത്രയും വലിയ തുകയുടെ സ്വർണ്ണം കണ്ടെത്തിയതിനാൽ നിധി കണ്ടെത്തിയവർക്കുള്ള നിയമപരമായ പാരിതോഷികം തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥിയായ കോബെയും സഹപ്രവർത്തകരും.

An 18-year-old Belgian student named Kobe, working a construction summer job, unexpectedly unearthed a hidden treasure trove of gold valued at approximately €9 million (around ₹85 crore) while digging trenches for a sewage system.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടത്; നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം

'പൊന്നു പോലെ നോക്കിയതാ ഞാൻ, അതെല്ലാം മറന്നാണിപ്പോൾ അവൻ പെരുമാറുന്നത്'; കിച്ചുവിനെതിരെ രേണു സുധി

ബം​ഗ്ലാദേശ് ജയിച്ചു, 'ഇന്ത്യ ഹാപ്പി', ഓസ്ട്രേലിയ വെട്ടിൽ! ടെസ്റ്റ് ചാംപ്യൻഷിപ്പ് ചിത്രം മാറുമോ?

326 കിലോമീറ്റര്‍ വരെ റേഞ്ച്; വരുന്നു വിന്‍ഫാസ്റ്റിന്റെ പുതിയ കോംപാക്ട് ഇവി, വിഎഫ് 5

കണ്ണീരിന്റെ ആഴങ്ങളിൽ വിരിഞ്ഞ ഭാഗ്യം; ഉപേക്ഷിച്ച ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ വജ്രം