

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം. 2024-ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പലായനം ചെയ്ത് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുനൽകാൻ ന്യൂഡൽഹി തയ്യാറാകുന്നതുവരെ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം സാധ്യമല്ലെന്ന് സർക്കാർ വക്താവ് അറിയിച്ചു.
അടുത്ത ആഴ്ച താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ എകെഎം ഷാഹിദുൽ കരീം തള്ളി. ഉഭയകക്ഷി സന്ദർശനത്തിന് അനുയോജ്യമായ അന്തരീക്ഷം ആദ്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിനായി ഷെയ്ഖ് ഹസീനയെയും മറ്റ് പിടികിട്ടാപ്പുള്ളികളെയും വിട്ടുനൽകാൻ ഇന്ത്യൻ അധികൃതർ നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശിന്റെ കൈമാറൽ അപേക്ഷ നിലവിൽ പരിശോധനയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ഫെബ്രുവരിയിൽ അധികാരമേറ്റ ശേഷം മലേഷ്യയും ചൈനയുമാണ് താരിഖ് റഹ്മാൻ സന്ദർശിച്ചത്. അധികാരമേറ്റയുടൻ ആദ്യ വിദേശ സന്ദർശനത്തിന് ഇന്ത്യ തിരഞ്ഞെടുക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രിമാരുടെ പതിവ് രീതിയിൽ നിന്നുള്ള വഴിമാറൽ കൂടിയായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഉഭയകക്ഷി ചർച്ചകൾക്കുള്ള വഴിതുറന്നെന്ന സൂചനകൾ ഉയർന്നത്. റഹ്മാന്റെ സാധ്യതാ സന്ദർശനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ കഴിഞ്ഞ ആഴ്ചകളിൽ ചർച്ചകൾ നടത്തിയിരുന്നുവെന്ന് ഷാഹിദുൽ കരീം വ്യക്തമാക്കി. എന്നാൽ മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഒരാളായിരുന്നിട്ടും ഇന്ത്യയിലിരുന്ന് ഷെയ്ഖ് ഹസീന പരസ്യമായി നടത്തുന്ന മാധ്യമ ഇടപെടലുകൾ ചർച്ചകളുടെ അന്തരീക്ഷം വഷളാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജയിൽവാസം അനുഭവിക്കേണ്ടി വന്നാലും ഡിസംബറിൽ നാട്ടിലേക്ക് മടങ്ങുമെന്ന് അടുത്തിടെ ഷെയ്ഖ് ഹസീനപ്രഖ്യാപിച്ചിരുന്നു. പരമാധികാരത്തിലും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലില്ലായ്മയിലും അധിഷ്ഠിതമായ 'ബംഗ്ലാദേശ് ഫസ്റ്റ്' നയത്തിലൂന്നിയാവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധം സർക്കാർ മുന്നോട്ടുകൊണ്ടുപോകുകയെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates