ബെയ്ജിങ്: കോവിഡ് ചൈനയിൽ വീണ്ടും പിടിമുറുക്കുകയാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി ബെയ്ജിങിൽ ഭാഗിക ലോക്ക്ഡൗണും ഷാങ്ഹായ് അടക്കമുള്ള നഗരങ്ങളിൽ സമ്പൂർണ അടച്ചിടലുമാണ്. അതിനിടെ കോവിഡ് പരിശോധനയുടെ പേരിൽ ചൈനയിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ആരോപണമുയരുകയാണ്. ഇതിന്റെ പലതരത്തിലുള്ള വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബലം പ്രയോഗിച്ചും മറ്റുമാണ് പരിശോധന നടത്തുന്നത്. തുടർച്ചയായ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുന്നതിൽ ജനം കടുത്ത അതൃപ്‌തി പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെയാണ് ആരോഗ്യ പ്രവർത്തകർ വീടുകളിലടക്കം ചെന്ന് പ്രായമായവരേയും സ്ത്രീകളേയും ബലം പ്രയോഗിച്ച് ടെസ്റ്റിന് വിധേയരാക്കുന്നത്.
ഒരു സ്ത്രീയെ നിർബന്ധിച്ച് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്ന വീഡിയോ ചൈനയിലെ ഏറെ പ്രചാരമുള്ള സാമൂഹിക മാധ്യമമായ വെയ്ബോയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമായത്. കോവിഡ് പരിശോധന കേന്ദ്രമെന്നു തോന്നിപ്പിക്കുന്ന കെട്ടിട്ടത്തിന്റെ തറയിൽ കിടക്കുന്ന യുവതിയെ കാണാം. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ സ്രവ സാംപിൾ ശേഖരിക്കാനുള്ള ആരോഗ്യപ്രവർത്തകന്റെ ശ്രമങ്ങളെ യുവതി ചെറുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബലം പ്രയോഗിച്ച് യുവതിയുടെ ശരീരത്തിൽ കയറിയിരുന്ന് ബലമായി വായ് തുറപ്പിച്ചാണ് ഇയാൾ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത്.
മറ്റൊരു വീഡിയോയിൽ പ്രായമായ ഒരു സ്ത്രീയെ ആരോഗ്യ പ്രവർത്തകർ ബലമായി പിടിച്ചുനിർത്തി സ്രവ സാംപിൾ ശേഖരിക്കുന്നത് കാണാം. ആരോഗ്യപ്രവർത്തകരെ ചവിട്ടിയും തള്ളിമാറ്റിയും സ്ത്രീ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂട്ടം ചേർന്ന് ആരോഗ്യപ്രവർത്തകർ സ്ത്രീയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് കോവിഡ് പരിശോധന പൂർത്തിയാക്കുന്നത്. ചൈനീസ് ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ മാസം ഒരു വയോധികന്റെ വീട്ടിൽ കടന്നുകയറി ബലം പ്രയോഗിച്ച് കോവിഡ് പരിശോധന നടത്തുന്ന വീഡിയോയും വൈറലായി മാറിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates