ഡോണള്‍ഡ് ട്രംപ്, ഷഹ്ബാസ് ഷെരീഫ്, മൊജ്തബ ഖമേനി 
World

'യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഉടന്‍'; 24 മണിക്കൂറിനകം ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി, ഇസ്രയേല്‍ നിലപാടില്‍ ആശങ്ക

ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ പിന്നീട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ഇസ്ലാമബാദ്: അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമിടുന്ന സമാധാന കരാര്‍ അടുത്ത 24 മണിക്കൂറിനകം യാഥാര്‍ഥ്യമാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇരുരാജ്യങ്ങളും അന്തിമ കരാറിന്റെ കരടില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും ഒപ്പുവെക്കാന്‍ തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സാമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച സന്ദേശത്തിലാണ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്.

'സമാധാനം ഇതുവരെ ഇത്രയും അടുത്ത് എത്തിയിട്ടില്ല. അടുത്ത 24 മണിക്കൂറിനുള്ളില്‍ കരാര്‍ അന്തിമമാകാന്‍ സാധ്യതയുണ്ട്. അതിന് പിന്നാലെ ഇലക്ട്രോണിക് ഒപ്പിടല്‍ നടപടികളും പിന്നീട് സാങ്കേതിക തല ചര്‍ച്ചകളും നടക്കും' -ഷെരീഫ് എക്‌സില്‍ കുറിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ചുവരികയാണ്. കരാറിന്റെ കരട് തയ്യാറാക്കല്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ ഭരണകൂടവും സൂചന നല്‍കിയിട്ടുണ്ട്. പ്രാഥമിക കരാറില്‍ ഒപ്പുവെച്ചതിന് ശേഷം അടുത്ത ഘട്ടത്തില്‍ സാങ്കേതിക ചര്‍ച്ചകള്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫെബ്രുവരിയില്‍ ആരംഭിച്ച സംഘര്‍ഷം ലോകവ്യാപകമായി പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. അമേരിക്ക-ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ തിരിച്ചടിച്ചതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ആഗോള തലത്തില്‍ യുദ്ധം നിര്‍ത്താന്‍ സമ്മര്‍ധം ശക്തമായ സാഹചര്യത്തിലാണ് സമാധാന ശ്രമങ്ങള്‍ ഊര്‍ജിമായത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനെതിരായ ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, മരവിപ്പിച്ചിരിക്കുന്ന ഇറാനിയന്‍ സ്വത്തുക്കളില്‍ ചിലത് വിട്ടുനല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇറാന്റെ ആണവ പദ്ധതിയെ സംബന്ധിച്ച നിര്‍ണായക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ പിന്നീട് നടക്കുമെന്നാണ് സൂചന.

എന്നാല്‍ കരാര്‍ അന്തിമമായതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിര്‍ണായക വ്യവസ്ഥകളില്‍ ഇപ്പോഴും വ്യക്തത ആവശ്യമുണ്ടെന്ന നിലപാടും ഇറാനിയന്‍ വൃത്തങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. യുദ്ധത്തില്‍ ജേതാവ് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന സമാധാന ചര്‍ച്ചകളില്‍ ഇസ്രയേല്‍ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്.

യുഎസിനൊപ്പം യുദ്ധരംഗത്തുണ്ടായിരുന്ന ഇസ്രയേല്‍ സമാധാന കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ലെബനനിലെ സൈനിക നീക്കങ്ങള്‍ ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതാണ് യുഎസിനും ഇസ്രയേലിനും ഇടയിലെ ഭിന്നതയ്ക്ക് കാരണം. പുതിയ കരാര്‍ വഴി ലെബനനിലെ യുദ്ധം അവസാനിക്കുമെന്നും ഇസ്രായേല്‍ പിന്‍വാങ്ങേണ്ടി വരുമെന്നും ഇറാന്‍ അവകാശപ്പെടുന്നു. എന്നാല്‍ തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

ജനീവയില്‍ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും തമ്മില്‍ കരാര്‍ ഒപ്പുവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍, മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമാകും. ഹോര്‍മുസ് സാധാരണ നിലയിലേക്ക് മടങ്ങിയാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആശ്വായമാകും. എണ്ണവില ഉയര്‍ന്നതോടെ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പണപ്പെരുപ്പവും വിലക്കയറ്റവും ഉയര്‍ന്ന നിലയിലാണ്.

Closer to deal than ever: Pak PM says US-Iran pact signing likely within 24 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

'ആ നടനെക്കുറിച്ച് ഓര്‍ക്കുന്നതേ വെറുപ്പ്; കഥ പറയാന്‍ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയിട്ട് ചെയ്തത്'; അക്കി പറഞ്ഞ ആ നടന്‍ ആര്?

'1000 ആയിരം ഡോളറിന്റെ മരുന്നിന് ഇന്ത്യയില്‍ 25 രൂപ'; അമേരിക്കന്‍ ആരോഗ്യരംഗം തട്ടിപ്പ്; വൈറലായി യുവതിയുടെ വിഡിയോ

അമേരിക്കയിലെ സമ്പന്ന വനിതകളില്‍ ഇന്ത്യന്‍ വംശജയും; ഉപഭോക്താക്കളായി മെറ്റ മുതല്‍ ഗൂഗിള്‍ വരെ; ജയശ്രീ ഉള്ളാളിന്റെ വിജയഗാഥ

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം ജൂലൈയില്‍; തീയതി പ്രഖ്യാപിച്ച് ഇറാന്‍

SCROLL FOR NEXT