വാഷിങ്ടണ്‍: ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി. ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടു. ഓസ്‌ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ നീണ്ട യാത്രയാണ്. ഉച്ചയ്ക്ക് 2.11 ഓടെ കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും.
ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് നാലംഗസംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. മടക്കസംഘത്തെ ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ചശേഷമാണ് നാലംഗ സംഘം ഭൂമിയിലേക്ക് തിരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തിലെത്തിയത്. 15 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അണ്‍ഡോക്കിങ്. ഒരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് സ്‌പേസ് എക്‌സും നാസയും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates