പാരിസ്: ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു. മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണുവിന്റെ രാജി. ലെകോര്‍ണുവിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അംഗീകരിച്ചു. ഫ്രാന്‍സിനെ വീണ്ടും ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
ഫ്രാന്‍സിന്റെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ലെകോര്‍ണുവിനെ കഴിഞ്ഞ മാസമാണ് പ്രധാമന്ത്രിയായി ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചത്. ഫ്രാങ്കോയിസ് ബെയ്റൂവിന്റെ മുന്‍ സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ ആയിരുന്നു ലെകോര്‍ണുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്നതോടെ 26 ദിവസം മാത്രമാണ് പദവിയില്‍ തുടരാനായത്. സഖ്യകക്ഷികളുമായി ധാരണയില്‍ എത്താന്‍ സാധിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവില്‍ ആയിരുന്നു രാജി.
സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ ഫ്രാന്‍സില്‍ രൂക്ഷമാകുന്നതിനിടെയാണ് രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത തുടരുന്നത്. ഫ്രാന്‍സിന്റെ പൊതു കടം കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. കടബാധ്യത യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനുവദിക്കുന്ന 60 ശതമാനത്തിന്റെ ഇരട്ടിയോളമാണ്. കഴിഞ്ഞ മൂന്ന് വാര്‍ഷിക ബജറ്റുകള്‍ വോട്ടെടുപ്പില്ലാതെയാണ് ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കിയത്. ഇത്തരത്തിലുള്ള മാക്രോണിന്റെ അശാസ്ത്രീയ നടപടികളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates