ടെഹ്റാൻ: ഗൾഫ് മേഖലയിലെ മുഴുവൻ യുഎസ് താവളങ്ങളും ആക്രമിക്കുമെന്നു ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി. രക്തസാക്ഷികളുടെ രക്തത്തിനു പ്രതികാരം ചെയ്യുമെന്നും പരമോന്ന നേതാവ് അധികാരമേറ്റ ശേഷം ആദ്യമായി രാജ്യത്തിനു നൽകിയ സന്ദേശത്തിലാണ് മുജ്തബ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ടെലിവിഷനിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്.
പശ്ചിമേഷ്യയിലെ എല്ലാ യുഎസ് താവളങ്ങളും ഉടനടി അടച്ചു പൂട്ടണം. ഈ താവളങ്ങൾ പ്രവർത്തനക്ഷമമായി തുടരുകയാണെങ്കിൽ അവ ആക്രമണം നേരിടേണ്ടി വരും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിൽ ഒന്നായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്ന സമ്മർദ്ദ തന്ത്രം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയൽക്കാരുമായുള്ള സൗഹൃദത്തിൽ ഇറാൻ വിശ്വസിക്കുന്നു. സഹകരണത്തിനും തയ്യാറാണ്. എന്നാൽ അമേരിക്കയ്ക്കു സൈനിക സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യങ്ങൾ ഇറാന്റെ സൈനിക നടപടികൾക്കു ഇരയാകും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുജ്തബയുടെ എഴുതി നൽകിയ സന്ദേശം ഇറാൻ ടിവി അവതാരകനാണ് വായിച്ചത്. അദ്ദേഹം നേരിട്ട് എത്തി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കാത്തത് അഭ്യൂഹങ്ങൾക്കു ഇടയാക്കിയിട്ടുണ്ട്. ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ മുജ്തബയ്ക്കു പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം ഈ റിപ്പോർട്ട് ഇറാൻ നേതൃത്വം തള്ളിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates