Modi, donald trump 
World

'എണ്ണ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നിടത്തുനിന്നു വാങ്ങും', മുന്‍ഗണന ദേശീയ താല്‍പര്യം സംരക്ഷിക്കല്‍; ട്രംപിന് മറുപടി

ഊര്‍ജ്ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഊര്‍ജ്ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന് കേന്ദ്രസര്‍ക്കാര്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.

'എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഊര്‍ജ മേഖലയില്‍ അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ സ്ഥിരമായ മുന്‍ഗണന. ഞങ്ങളുടെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണ്ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥിരമായ ഊര്‍ജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഊര്‍ജ്ജ നയത്തിന്റെ ലക്ഷ്യങ്ങള്‍. ഇതില്‍ ഞങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വിശാലമാക്കുകയും വിപണി സാഹചര്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയില്‍ വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടുന്നു,'- വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണിത്. 'റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ഉടനടി ചെയ്യാന്‍ കഴിയില്ല. ഇത് ഒരു ചെറിയ പ്രക്രിയയാണ്, പക്ഷേ ഈ പ്രക്രിയ ഉടന്‍ അവസാനിക്കും,'- ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ തുടര്‍ച്ചയായി വാങ്ങുന്നതാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയതിന് പിന്നിലെ ഒരു പ്രധാന കാരണം.

യുക്രൈനിലെ യുദ്ധം ആരംഭിച്ചതിനുശേഷം, പാശ്ചാത്യ ശക്തികള്‍, പ്രത്യേകിച്ച് യുഎസ്, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയെ ആവര്‍ത്തിച്ച് പരിഹസിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും പൗരന്മാര്‍ക്ക് ഏറ്റവും മികച്ച കരാര്‍ നേടാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ പറഞ്ഞത്.

India Responds To Trump's Claim That PM Modi Made A Russian Oil Promise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

SCROLL FOR NEXT